ഇടുക്കി: പെട്രോൾ വില വർദ്ധനയ്ക്കെതിരെ സമരം ചെയ്യാൻ സിപിഎമ്മിന് മാത്രമേ അവകാശമുള്ളൂവെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം മണി. സി പി എം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ ഭാഗമായി തൊടുപുഴയിൽ സംസാരിക്കവേയാണ് എം.എം മണിയുടെ അഭിപ്രായ പ്രകടനം. പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചിട്ടും സംസ്ഥാന സർക്കാർ കുറയ്ക്കാത്തതിലെ ജനരോഷത്തെ അട്ടിമറിക്കാനായിരുന്നു സിപിഎമ്മിന്റെ പ്രതിഷേധം.
മൻമോഹൻ സിംഗ് സർക്കാരാണ് വില കൂട്ടാൻ എണ്ണ കമ്പനികൾക്ക് അധികാരം കൊടുത്തതെന്നും അതുകൊണ്ടു തന്നെ കോൺഗ്രസിനും യുഡിഎഫിനും ഇക്കാര്യത്തിൽ പ്രതിഷേധിക്കാൻ അർഹതയില്ലെന്നും എം.എം. മണി പറഞ്ഞു. രാജ്യത്ത് കുതിച്ചുയർന്ന ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഡീസലിന് ലിറ്ററിന് 10 രൂപയും പെട്രോളിന് 5 രൂപയും എക്സൈസ് നികുതിയിൽ കുറവ് വരുത്തിയിരുന്നു. എന്നാൽ കേരളം ഇതിന് ആനുപാതികമായി കുറവ് വരുത്താൻ തയ്യാറായില്ല. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം നിലനിൽക്കെയാണ് കേന്ദ്ര സർക്കാരിന് മുകളിൽ പഴിചാരി മുഖം രക്ഷിക്കാൻ സി പി എം പ്രതിഷേധം സംഘടിപ്പിച്ചത്.
ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലായിരുന്നു ധർണ്ണ. രാജ്ഭവന് മുന്നിലെ പ്രതിഷേധ ധർണ എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
നികുതി കുറച്ചതിന് ആനുപാതികമായി സംസ്ഥാന സർക്കാരുകളും ഇളവ് നൽകണമെന്ന് കേന്ദ്ര സർക്കാർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കേരളത്തിന്റെ വരുമാനം പ്രധാനമായും പെട്രോൾ, ഡീസൽ നികുതിയെ ആശ്രയിച്ചാണെന്നും സംസ്ഥാന നികുതി കുറയ്ക്കാനാകില്ലെന്നുമുള്ള നിലപാടിലായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ. നേരത്തെ ജി എസ് ടി യിൽ ഉൾപ്പെടുത്തി ഇന്ധന നികുതി കുറയ്ക്കാൻ കേന്ദ്രം നടത്തിയ നീക്കത്തെയും കേരളം എതിർത്തിരുന്നു.
Comments