പത്തനംതിട്ട : മണ്ഡലകാലത്ത് ശബരിമല തീർഥാടകരെ പിഴിഞ്ഞ് കെഎസ്ആർടിസി. ടിക്കറ്റ് നിരക്ക് അന്യായമായി വർദ്ധിപ്പിച്ചാണ് കെഎസ്ആർടിസിയുടെ കൊള്ള. കഴിഞ്ഞ വർഷത്തേതിനെക്കാൾ കൂടിയ ടിക്കറ്റ് നിരക്കാണ് ഈ വർഷം തീർത്ഥാടകരിൽ നിന്നും ഈടാക്കുന്നത്. നിലയ്ക്കൽ പമ്പാ സർവീസുകളിൽ തീർത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോവുന്നെന്നും പരാതി ഉയർന്നിട്ടുണ്ട്.
ചെങ്ങന്നൂർ മുതൽ പമ്പ വരെ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ 165 രൂപയും ഡീലക്സ് ബസുകളിൽ 232 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പത്തനംതിട്ട -പമ്പ 131 രൂപയും ഈടാക്കുന്നുണ്ട്. നിലയ്ക്കൽ പമ്പാ ചെയ്ൻ സർവീസുകളിൽ നോൺ എസി ബസുകളിൽ 50 രൂപയും എസി ബസുകളിൽ 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സാധാരണക്കാരായ തീർത്ഥാടകർക്ക് താങ്ങാവുന്നതിലും അധികമാണ് കെഎസ്ആർടിസി അടിച്ചേൽപ്പിക്കുന്നത്.
ചെങ്ങന്നൂരടക്കമുള്ള സ്റ്റാന്റുകളിൽ നിന്ന് സീറ്റിംഗ് മുഴുവനായാൽ മാത്രമേ സർവീസ് ആരംഭിക്കുന്നുള്ളൂ എന്നത് അനുവദിക്കപ്പെട്ട സമയത്ത് തീർത്ഥാടകർക്ക് നിലയ്ക്കൽ റിപ്പോർട്ട് ചെയ്യാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാക്കുന്നു. നിലയ്ക്കൽ പമ്പാ സർവീസുകളിൽ തീർത്ഥാടകരെ കുത്തി നിറച്ചാണ് കൊണ്ട്പോകുന്നത്. സാധാരണ ബസുകൾ ഓടിക്കാതെ തീർത്ഥാടകരെ പിഴിയാൻ നിലയ്ക്കൽ പമ്പാ റൂട്ടിൽ എസി ലോ ഫ്ളോർ ബസുകൾ മാത്രം കൂടുതലായി ഓടിക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.
Comments