ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിൽ അടുത്ത മാർച്ചിൽ നടക്കാനിരിക്കുന്ന ബംഗാൾ ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചതായും മമത ബാനർജി കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. രാഷ്ട്രീയ ആശയങ്ങളിന്മേലുള്ള വ്യത്യാസം കേന്ദ്ര-സംസ്ഥാന ബന്ധത്തെ ഒരു രീതിയിലും ബാധിക്കില്ലെന്നും മമത പറഞ്ഞു. ബംഗാളിൽ ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തിയ തീരുമാനം, സംസ്ഥാന വികസനത്തിനായി വിവിധ കേന്ദ്രഫണ്ടുകൾ ഉറപ്പിക്കൽ, ത്രിപുരയിലെ രാഷ്ട്രീയ സംഘർഷം, ബംഗാളിലെ ജൂട്ട് വ്യവസായം നേരിടുന്ന തകർച്ചകൾ തുടങ്ങീ വിവിധ വിഷയങ്ങൾ ഇരുനേതാക്കളും സംസാരിച്ചു.
ബംഗാൾ ഗ്ലോബൽ സമ്മിറ്റിൽ കേന്ദ്രത്തിന്റെ പങ്കാളിത്തം കൂടി പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. ‘ പ്രധാനമന്ത്രി ബംഗാൾ ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു. അനുകൂല പ്രതികരണമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കൊറോണയുടെ സാഹചര്യത്തിൽ ചടങ്ങിൽ എത്ര രാജ്യങ്ങളിൽ നിന്നുളളവർ പങ്കെടുക്കുമെന്ന് വ്യക്തമല്ല. പക്ഷേ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചാൽ അത് ശക്തമായ സന്ദേശവും, വ്യവസായ മേഖലയ്ക്ക് ശരിയായ മാർഗ്ഗവും തുറന്ന് കാണിക്കും’ മമത പറഞ്ഞു.
‘ ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തിയതുമായി ബന്ധപ്പെട്ടും പ്രധാനമന്ത്രിയോട് സംസാരിച്ചു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതാണ് എല്ലാത്തിലും പ്രധാനം. കേന്ദ്ര ഏജൻസികളേയും സ്ഥാപനങ്ങളേയും എല്ലായ്പ്പോഴും ബഹുമാനിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും’ മമത പറഞ്ഞു.
Comments