ന്യൂഡൽഹി: നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലെത്തിയ മമത ബാനർജി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയില്ല. ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിലെ പ്രധാന നേതാവാണ് മമത ബാനർജി. എല്ലാതവണയും ഡൽഹിയിലെത്തുമ്പോൾ മമത പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്താറുണ്ട്. എന്നാൽ ഇക്കുറി സോണിയ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷ നിരയിലെ ആരേയും കാണാൻ മമത തയ്യാറായില്ല. എന്തുകൊണ്ടാണ് സോണിയയുമായി കൂടിക്കാഴ്ച നടത്താത്തത് എന്ന ചോദ്യത്തിന് ഭരണഘടനയിൽ അങ്ങനെ നിർദ്ദേശിച്ചിട്ടുണ്ടോ എന്നാണ് മമത ചോദിച്ചത്.
‘ എന്തിനാണ് സോണിയയെ എപ്പോഴും കാണുന്നത്? ഭരണഘടനയിൽ അങ്ങനെ നിർദ്ദേശിച്ചിട്ടുണ്ടോ’ എന്നായിരുന്നു മമതയുടെ മറുചോദ്യം. മറ്റ് നേതാക്കളെല്ലാം പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്നും മമത പറഞ്ഞു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു. സുബ്രഹ്മണ്യൻ സ്വാമി ബിജെപി വിടുകയാണെന്ന അഭ്യൂഹവും ഇതോടെ ശക്തമായി. എന്നാൽ ഇരുനേതാക്കളും ഇത് നിഷേധിച്ചിട്ടുണ്ട്. ഇത്തവണ ഡൽഹിയിലെത്തിയ മമത പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സുബ്രഹ്മണ്യൻ സ്വാമിയുമായും മാത്രമാണ് കൂടിക്കാഴ്ച നടത്തിയത്.
അതേസമയം മേഘാലയ കോൺഗ്രസിലെ 12 എംഎൽഎമാർ പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് മാറിയതും കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. ആകെ 17 എംഎൽഎമാരാണ് കോൺഗ്രസിന് ഇവിടെയുള്ളത്. മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടു. സോണിയയും മമതയും കൂടിക്കാഴ്ച നടത്താതിരുന്നതിന് ഇതും കാരണമായെന്നാണ് വിലയിരുത്തൽ. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് സ്വാധീനം വളർത്തുന്നതിന്റെ ഭാഗമായിട്ടാണ് തൃണമൂൽ കോൺഗ്രസിന്റെ ഈ നീക്കം.
പാർട്ടി നേതാക്കളെ അടർത്തിമാറ്റുന്ന തൃണമൂൽ ശ്രമങ്ങൾക്കെതിരെ കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തൃണമൂലിന്റെ നീക്കം ബിജെപിയെ ശക്തിപ്പെടുത്തുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളാണ് മമത നടത്തുന്നത്. കോൺഗ്രസ് പ്രതിപക്ഷ ഐക്യം എന്ന തീരുമാനം പുനപരിശോധിത്തും. മമതയുടെ പ്രതിപക്ഷ ഐക്യത്തിന്റെ ആധാരം കോൺഗ്രസിനെ ദുർബലപ്പെടുത്തുക എന്നതാണോ എന്നും കെ.സി.വേണുഗോപാൽ ചോദിച്ചു. ഇന്ന് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിലും കോൺഗ്രസ് ഇക്കാര്യം ചർച്ച ചെയ്യും.
Comments