മസ്ക്കറ്റ്: ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നും യു.എ.ഇ.യിലേക്ക് കര അതിർത്തിവഴി പ്രവേശിക്കുന്നവർക്കുള്ള കൊറോണ മാനദണ്ഡങ്ങളിൽ ഇളവ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് എന്നിവ സംയുക്തമായി ചൊവ്വാഴ്ചയാണ് നടപടിക്രമങ്ങൾ പ്രഖ്യാപിച്ചത്.
വാക്സിൻ സ്വീകരിച്ചവർ രണ്ടാഴ്ചക്കകം എടുത്ത പിസിആർ ഫലം ഹാജരാക്കിയാൽ മതിയെന്ന് അധികൃതർ അറിയിച്ചു. വാക്സിൻ സ്വീകരിക്കാത്തവർ 72 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. വാക്സിൻ സ്വീകരിച്ചവർ യുഎഇയിലെത്തി ആറാം ദിവസം പിസിആർ ടെസ്റ്റിന് വിധേയരാവണം. അതേസമയം വാക്സിൻ സ്വീകരിക്കാത്തവർ യഥാക്രമം 4, 8 ദിവസങ്ങളിൽ ടെസ്റ്റിന് വിധേയരാവണം.
യുഎഇയിൽ പഠിക്കുന്ന വിദ്യാർഥികളെ സന്ദർശിക്കുന്ന രക്ഷിതാക്കൾ, സ്കൂൾ ജീവനക്കാർ എന്നിവർക്ക് 14 ദിവസത്തിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കിയാൽ മതി.
അവധിക്കാലത്ത് അയൽ രാജ്യങ്ങളിൽനിന്ന് കൂടുതൽ പേർ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. മാസ്ക് ധരിക്കൽ, അകലം പാലിക്കൽ, ലഗേജ് അണുവിമുക്തമാക്കൽ തുടങ്ങി രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്നും, വിട്ടുമാറാത്ത രോഗങ്ങളോ കൊറോണ ലക്ഷണങ്ങളോ ഉള്ളവർ യുഎഇയിലേക്ക് യാത്ര ചെയ്യരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Comments