ന്യൂഡൽഹി: ബി.ജെ.പി എം.പിയും മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറി നെതിരായ വധഭീഷണി വന്നത് പാകിസ്താനിൽ നിന്നെന്ന് കണ്ടെത്തൽ. ഗംഭീറിനേയും കുടുംബത്തിനേയും വധിക്കുമെന്ന പേരിൽ രണ്ട് ഇ-മെയിൽ സന്ദേശങ്ങളാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ഇതിൽ രണ്ടാമത്തെ വിശദമായ സന്ദേശം വന്നത് പാകിസ്താനിൽ നിന്നാ ണെന്നാണ് സൂചന.
ജമ്മുകശ്മീരിൽ നിന്നും ഐ.എസ് ബന്ധമുള്ള സന്ദേശമാണ് ലഭിച്ചതെന്നാണ് ആദ്യം പോലീസ് കണ്ടെത്തിയത്. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ പാകിസ്താനിൽ നിന്നാണ് സന്ദേശം വന്നിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഷാഹിദ് ഹമീദെന്നയാളുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് ഗംഭീറിനെതിരായ വധഭീഷണി സന്ദേശം വന്നത്. രണ്ട് സന്ദേശങ്ങളാണ് വന്നത്.
നിങ്ങളെ ഇന്നലെ വധിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ നിങ്ങൾ രക്ഷപെട്ടു. സ്വന്തം ജീവനും കുടുംബത്തിന്റെ ജീവനും രക്ഷിക്കണമെന്നുണ്ടെങ്കിൽ രാഷ്ട്രീയത്തിൽ നിന്നും കശ്മീർ വിഷയത്തിൽ നിന്നും അടിയന്തിരമായി പിന്മാറുന്നതാണ് നല്ലത്. എന്നാണ് രണ്ടാമത്തെ സന്ദേശമായി വന്നത്.
വധഭീഷണിയെ തുടർന്ന് ഗംഭീറിനുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ന്യൂഡൽഹി കേന്ദ്രീകരിച്ച് ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ കരുത്തുറ്റ മുഖമായി ഇടക്കാലം കൊണ്ട് മാറിയ ഗംഭീർ പൗരത്വ വിഷയത്തിലടക്കം ഏറെ സജീവമായി പ്രതികരിക്കാറുള്ള വ്യക്തിയാണ്.
Comments