കൊച്ചി: സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. മദ്യവിൽപന ശാലകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവെന്നും ഹൈക്കോടതി വ്യക്തമാക്കി.
പുതിയ മദ്യവിൽപന ശാലകൾ തുടങ്ങാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ കെപിസിസി മുൻ അദ്ധ്യക്ഷൻ വിഎം സുധീരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തിന്റെ അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്നമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഒരാൾ മദ്യപിക്കരുതെന്ന് പറയാൻ കോടതിക്ക് കഴിയില്ല, അങ്ങനെ ആവശ്യപ്പെട്ടാൽ അവർ മറ്റ് ലഹരികളിലേക്ക് പോയേക്കാം. അതിനാൽ മദ്യപിക്കാൻ താൽപര്യപ്പെട്ട് എത്തുന്നവർക്ക് അന്തസ്സായി മദ്യം വാങ്ങിപോകാനുള്ള സൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്. ഇക്കാര്യമാണ് ഉത്തരവിലൂടെ ചൂണ്ടിക്കാട്ടിയതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭാവി തലമുറയെ കരുതിയാണ് വിഷയത്തിൽ ഇടപെടുന്നത്. മദ്യശാലകൾക്ക് മുന്നിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും പോകാൻ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. അതിനാലാണ് ഇത്തരം സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
നേരത്തെ സംസ്ഥാനത്തെ മദ്യശാലകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യപ്പെട്ട് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് 175ഓളം മദ്യശാലകൾ തുറക്കാനുള്ള നീക്കം സർക്കാർ നടത്തിയിരുന്നു തുടർന്നാണ് ഹൈക്കോടതി ഉത്തരവിൽ വ്യക്തത ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സുധീരൻ കോടതിയെ സമീപിച്ചത്. ഉത്തരവിനെ വലിയ തോതിൽ ദുരുപയോഗിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
Comments