മലപ്പുറം; മലപ്പുറത്തെ എടിഎം തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികളിൽ പഞ്ചായത്തംഗവും. സംഭവത്തിൽ നാല് പേരാണ് അറസ്റ്റിലായത്. വേങ്ങര ഗ്രാമപഞ്ചായത്തംഗവും മുസ്ലീം ലീഗ് പ്രാദേശിക നേതാവുമായ എൻ.ടി ഷിബു, മഞ്ചേരി സ്വദേശി മഹീദ്, ചട്ടിപ്പറമ്പ് സ്വദേശി ശശിധരൻ, അരീക്കോട് സ്വദേശി കൃഷ്ണരാജ് എന്നിവരാണ് പിടിയിലായത്. എടിഎമ്മുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച ഒന്നര കോടിയിലധികം രൂപയാണ് സംഘം തിരിമറി നടത്തി തട്ടിയെടുത്തത്.
കരാർ കമ്പനി ബാങ്കിലേക്ക് പണം നൽകാനായി ചുമതലപ്പെടുത്തിയവരാണ് അറസ്റ്റിലായ നാല് പേരും. തട്ടിപ്പിൽ നാല് പേരും ഒരുപോലെ പങ്കാളികളാണെന്നാണ് തെളിഞ്ഞത്. കഴിഞ്ഞ ആറുമാസത്തിനിടെ പലപ്പോഴായി കമ്പനി ഏൽപ്പിച്ച തുകയാണ് ഇവർ വിദഗ്ധമായി തട്ടിയെടുത്തതെന്ന് പോലീസ് അറിയിച്ചു.
ബാങ്കിലെ എടിഎമ്മിൽ അടയ്‌ക്കാനായി ലക്ഷങ്ങളാണ് കരാർ കമ്പനി സംഘത്തെ ഏൽപ്പിച്ചിരുന്നത്. ഈ തുക ബാങ്കിൽ അടയ്‌ക്കാതെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇവർ തട്ടുകയായിരുന്നു. 20 ലക്ഷം രൂപ അടയ്‌ക്കാനായി കമ്പനി ഏൽപ്പിക്കുമ്പോൾ പലപ്പോഴും ഇവർ 18 ലക്ഷം രൂപ മാത്രമാണ് ബാങ്കിലെത്തിക്കുക. ഇത്തരത്തിൽ ഒരു കോടി 59 ലക്ഷത്തി എൺപത്തിരണ്ടായിരം രൂപ പല തവണകളിലായി സംഘം തട്ടിയെടുത്തു. ഒടുവിൽ ഓഡിറ്റ് നടത്തിയപ്പോഴാണ് കമ്പനിയറിയാതെ പണം തിരിമറി ചെയ്ത വിവരം പുറത്തായത്.
Comments