മോസ്കോ: സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായ ഒരു പരുന്തിന്റെ സഞ്ചാരമെന്ന പോസ്റ്റിന്റെ യാഥാർത്ഥ്യം പുറത്തുവിട്ട് ഗവേഷക. റഷ്യൻ ഗവേഷകയായ എലേന സ്നീഡറാണ് വ്യാജവാർത്തയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. ഇരുപത് വർഷം ജീവിച്ച ഒരു പരുന്ത് സഞ്ചരിച്ച വിവിധ ഭൂഖണ്ഡങ്ങളെന്ന വാർത്തയുടെ പിന്നാലെ പാഞ്ഞവർക്കാണ് അമളി പറ്റിയത്.
യാഥാർത്ഥത്തിൽ ഇരുപത് വർഷം ഒരു പരുന്ത് ജി.പി.എസ് സംവിധാനം ഘടിപ്പിച്ച് പറന്നിട്ടില്ലെന്നാണ് തെളിഞ്ഞത്. ഒരു പരുന്തിനും ഇത്ര വർഷം യാത്രചെയ്യാനാകില്ല. യഥാർത്ഥത്തിൽ ഇരുപത് പരുന്തുകളിൽ ജി.പി.എസ് ഘടിപ്പിച്ച് ഒരു വർഷം നിരീക്ഷിച്ച വാർത്തയാണ് വ്യാജമായി പ്രചരിപ്പിച്ചത്. ബ്ലസ്സിംഗ് റാമോബാ എന്ന വ്യക്തിയാണ് വാർത്ത പ്രചരിപ്പിച്ചത്. ‘റഷ്യ കേന്ദ്രീകരിച്ചാണ് ഒരു പരുന്തിന്റെ ഇരുപതുവർഷത്തെ യാത്ര തുടർച്ചയായി നിരീക്ഷിച്ചത്. അവസാനം ആ പരുന്ത് സൗദി അറേബ്യയിലെ ഒരു താഴ്വരയിൽ മരിച്ചുവീഴുകയായിരുന്നു എന്നാണ് റാമോബ വിശദീകരിക്കുന്നത്. തന്റെ ഇരുപതു വർഷത്തെ യാത്രയിൽ നിരവധി രാജ്യങ്ങളിലൂടെ പരുന്ത് സഞ്ചരിച്ചു. കടലുകൾ താണ്ടാതെ പരുന്ത് എത്ര സമർത്ഥമായാണ് സഞ്ചരിച്ചതെന്ന് നോക്കൂ. പല പക്ഷികളും കടലുകൾ കടന്ന് പോകുന്നത് നാം കണ്ടിട്ടുണ്ടെങ്കിലും ഈ ഒരു പരുന്ത് മാത്രം കടലുകളെ ഒഴിവാക്കി നടത്തിയ യാത്ര അപൂർവ്വ സംഭവമല്ലേ എന്നൊക്കെയാണ് മാപ്പിലെ രേഖാചിത്രം കാണിച്ചുകൊണ്ട് റാമോബ ചോദിക്കുന്നത്.
ഈ വാർത്ത കള്ളമാണെന്ന് തിരിച്ചറിഞ്ഞത് റഷ്യൻ ഗവേഷകയായ എലേന സ്നീഡറാണ്. കസാഖിസ്ഥാനിൽ നിന്നും 20 പരുന്തുകളിൽ ചിപ്പ് ഘടിപ്പിച്ചു നടത്തിയ പരീക്ഷണ ചിത്രം വെച്ചാണ് തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത കൗതുകവാർത്തയായി പ്രചരിപ്പിച്ചതെന്നും എലേന വിശദീകരിക്കുന്നു. ചില പരുന്തുകൾ ആഫ്രിക്കയിലേക്കും ചിലത് അറേബ്യയിലേക്കും പറന്നു. ചിലത് ഏഷ്യൻ മേഖലയിലേക്ക് തന്നെ തിരികെ എത്തിയെന്നും സൗദി അറേബ്യയിലെ ഒരു വ്യക്തിക്കാണ് മരിച്ചുവീണ പരുന്തിൽ നിന്നും ജി.പി.എസ് ലഭിച്ചതെന്നും എലേന പറഞ്ഞു.
Comments