ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ശക്തിമിൽസ് കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികളുടേയും വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. വിദയ് മോഹൻ ജാദവ്, മുഹമ്മദ് സലീം അൻസാരി, മുഹമ്മദ് കാസിം ഷെയ്ഖ് എന്നിവരുടെ വധശിക്ഷയാണ് റദ്ദാക്കിയത്. ഇവരുടെ വധ ശിക്ഷ ജീവപര്യന്തമാക്കി. വിചാരണ കോടതിയുടെ വിധിയ്ക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
ജസ്റ്റിസ് സാധ്ന എസ് ജാദവ്, ജസ്റ്റിസ് പൃഥ്വിരാജ് കെ ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. വധശിക്ഷ റദ്ദാക്കിയതോടെ ഇനിയുള്ള കാലം പ്രതികൾ ജയിലിൽ കഴിയേണ്ടി വരും. പൊതുവികാരത്തിന്റെ പേരിൽ വിധി പറയരുതെന്ന് കോടതി പറഞ്ഞു. ഇവർക്ക് പരോളോ താത്കാലിക വിടുതലോ ലഭിക്കുകയില്ല. പ്രതികൾക്ക് ഇനി സമൂഹവുമായി ഇടപഴകാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
2013 ഓഗസ്റ്റിലാണ് മുംബൈയിലെ ജനങ്ങളെ ഞെട്ടിച്ച് ഫോട്ടോ ജേണലിസ്റ്റായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെ കെട്ടിയിട്ട ശേഷം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് പേരായിരുന്നു കേസിലെ പ്രതികൾ. സംഭവം പുറത്തു വന്നതിന് പിന്നാലെ 19കാരിയായ ഒരു പെൺകുട്ടിയും പ്രതികൾക്കെതിരെ പരാതിയുമായി എത്തി.
ശക്തി മിൽസ് പരിസരത്ത് വെച്ച് തന്നേയും ഇവർ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. നേരത്തെ രജിസ്റ്റർ ചെയ്ത കേസിലെ മൂന്ന് പേർ ഈ കേസിലും പ്രതികളായിരുന്നു. തുടർന്ന് 2014ലാണ് രണ്ട് കേസിലും കോടതി ശിക്ഷ പ്രഖ്യാപിച്ചത്. മൂന്ന് പ്രതികൾക്കും വധശിക്ഷയായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ബോംബെ ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
രണ്ട് കേസുകളിലും സമാന്തരമായാണ് വിചാരണ നടന്നത്. കഴിഞ്ഞ മാസമാണ് ബോംബൈ ഹൈക്കോടതിയിൽ പ്രതികളുടെ അപ്പീൽ ഹർജി എത്തിയത്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 376ഇ വകുപ്പാണ് ചുമത്തിയത്. ഇത് പ്രകാരം സ്ഥിരം കുറ്റവാളികളാണ് പ്രതികളെന്നായിരുന്നു കോടതി വിധി. ഒരു തവണ കുറ്റം ചെയ്ത് ശിക്ഷിക്കപ്പെട്ടവർ വീണ്ടും ആ തെറ്റ് ആവർത്തിക്കുമ്പോഴാണ് ഈ വകുപ്പ് പ്രകാരം കേസെടുക്കാനാകൂ എന്നാണ് പ്രതിഭാഗം വാദിച്ചത്. ഇത് മുഖവിലയ്ക്കെടുത്ത കോടതി ജീവിതാവസാനം വരെ പരോളില്ലാതെ തടവിൽ കഴിയാൻ വിധിക്കുകയും ചെയ്തു.
Comments