തിരുവനന്തപുരം:നിയമവിദ്യാർത്ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ സർക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. നിയമവിദ്യാർത്ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച സി.ഐ സുധീറിനെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തിയിരുന്നു. പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നോക്കിയാൽ തളരുന്നതല്ല കോൺഗ്രസ് വീര്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം ജലപീരങ്കിയിലും ഗ്രനേഡിലും ലാത്തിചാർജിലും ഒലിച്ചു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് സി.ഐുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടെയന്ന് വ്യക്തമായിട്ടും ഇയാളെ പോലീസ് ആസ്ഥാനത്ത് നിയനം നൽകി സർക്കാർ ആദരിക്കുന്നു. ഭർത്താവ് പാമ്പിനെ കടിപ്പിച്ച് കൊന്ന ഉത്രയുടേയും മോഫിയയുടേയും മരണത്തിന് ഉത്തരവാദിയാണ് സി.ഐ. നിരവധി പേർ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടും സർക്കാർ നടപടി എടുത്തില്ല. പോലീസ് സേനയിലെ ഇത്തരം പുഴുകുത്തുക്കളെ രാഷ്ട്രീയ പരിഗണന വെച്ച് മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഇവരെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രി സ്ത്രീ പക്ഷത്തല്ല സി.പി.എം എന്ന സന്ദേശമാണ് നൽകുന്നതെന്ന് സുധാകരൻ ആരോപിച്ചു.
സ്ത്രീ സുരക്ഷയ്ക്കായി വാ തോരാതെ പ്രസംഗിക്കുകയും മതിലുകൾ നിർമ്മിക്കുകയും ചെയ്ത പിണറായി ഭരണത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. ഇരകൾക്കൊപ്പമല്ല വേട്ടക്കാർക്കൊപ്പമാണ് സർക്കാരും ഭരണ സംവിധാനവുമെന്ന് ഓരോ സംഭവവും തെളിയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പിണറായി സർക്കാരിന്റെ കീഴിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരെല്ലെന്നാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments