ഇടുക്കി: റിസോർട്ടിലിരുന്ന് കഞ്ചാവ് ചെടി വളർത്തിയതുമായി ബന്ധപ്പെട്ട കേസിൽ രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴ ശിക്ഷയും വിധിച്ച് കോടതി. ഇടുക്കിയിലെ റിസോർട്ടിലിരുന്ന് ബോറടിച്ചപ്പോഴാണ് പ്രതികൾ ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി വളർത്തിയത്. ഈജിപ്ഷ്യൻ പൗരനായ ഏദൽ, ജർമൻ പൗരനായ അൾറിച്ച് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2016ലാണ് ഇവർക്കെതിരെ എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ചെടിച്ചട്ടികളിൽ അഞ്ച് കഞ്ചാവ് ചെടികളാണ് ഇവർ നട്ടു വളർത്തിയത്. ഇതിന് പുറമെ ഇവരിൽ നിന്നും 90 ഗ്രാം വീതം കഞ്ചാവും ഹാഷിഷും പിടികൂടുകയും ചെയ്തു. കഞ്ചാവ് ചെടികൾ വളർത്തിയതിന് രണ്ട് പേർക്കും നാല് വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കാൻ ഉത്തരവിട്ടു.
കഞ്ചാവും ഹാഷിഷും കൈവശം വെച്ച കുറ്റത്തിന് ഒരു മാസം കഠിന തടവും പതിനായിരം രൂപ പിഴയും വിധിച്ചു. മുട്ടം എൻഡിപിഎസ് കോടതിയുടേതാണ് വിധി. വിദേശികൾ റിസോർട്ട് ഉടമയോ നടത്തിപ്പുകാരോ അറിയാതെയാണ് കഞ്ചാവ് ചെടി വളർത്തിയതെന്നാണ് എക്‌സൈസ് നൽകുന്ന വിവരം.
Comments