ആലുവ: അടിവസ്ത്രത്തിലും മലദ്വാരത്തിലും സ്വര്‍ണ്ണം ഒളിപ്പിച്ചുകടത്തുന്ന പതിവ് രീതിക്ക് വിരാമം. സ്വർണ്ണം കടത്താന്‍ നവീനരീതി പരീക്ഷിച്ചിരിക്കുകയാണ് ദുബായ് കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് സംഘം. വസ്ത്രംതന്നെ സ്വര്‍ണമാക്കിയാണ് പുതിയ രീതി. കണ്ടാല്‍ പാന്റും ഷര്‍ട്ടും. തൊട്ടുനോക്കിയാലോ പിടിച്ചുനോക്കിയാലോ ഇവ കണ്ടെത്താനാവില്ല. മെറ്റല്‍ഡിറ്റക്ടറിനുപോലും കണ്ടെത്താനാവാത്തവിധം സ്വര്‍ണ്ണമിശ്രിതം വസ്ത്രത്തിന് പെയിന്റ് രൂപത്തില്‍ തേച്ച് പിടിപ്പിച്ചാണ് പുതുരീതി.
സ്വര്‍ണ്ണക്കടത്തുകാരുടെ പുതുതന്ത്രം പുറത്തായതോടെ കഴിഞ്ഞ ദിവസം പിടികൂടിയ കാരിയറുടെ വസ്ത്രം കത്തിച്ചപ്പോള്‍ കിട്ടിയത് അരക്കോടി വിലമതിക്കുന്ന സ്വര്‍ണ്ണം. ദുബായ് ഇന്‍ഡിഗോ വിമാനയാത്രക്കാരായ കണ്ണൂര്‍ സ്വദേശി അജ്‌നാസ് തിക്കോടി സ്വദേശി റഹീസ് എന്നിവരില്‍ നിന്ന് ഒരുകോടിയോളം വിലവരുന്ന സ്വര്‍ണ്ണം കസ്റ്റംസ് കഴിഞ്ഞ ദിവസം പിടികൂടിയുരുന്നു. ഇതില്‍ അജ്‌നാസ് സ്വര്‍ണ്ണ വസ്ത്രം ധരിച്ചാണ് സ്വര്‍ണ്ണം കടത്തിയത്. വസ്ത്രത്തിനകത്ത് സ്വര്‍ണ്ണം ഒളിപ്പിച്ചത് കാരിയര്‍ക്ക് പോലും അറിവുണ്ടാവില്ല.
സ്വര്‍ണ്ണകടത്ത് സംഘം സ്വര്‍ണ്ണ വസ്ത്രം കാരിയര്‍ക്ക് എത്തിച്ചുകൊടുക്കും. ഇതുധരിച്ചാണ് ഇവര്‍ നാട്ടിലെത്തുക. നേരത്തെ ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാവാമെന്നാണ് വിവരം. കസ്റ്റംസിന് കടത്തുരഹസ്യം ചോര്‍ന്നു കിട്ടിയതോടെ നടന്ന പരിശോധനയിലാണ് അജ്‌നാസ് പിടിയിലായത്. പ്രാഥമിക പരിശോധനയില്‍ സ്വര്‍ണ്ണം കണ്ടെത്താനായില്ലെങ്കിലും വസ്ത്രം ഊരിവാങ്ങി സ്‌കാന്‍ ചെയ്തപ്പോള്‍ പച്ചനിറത്തില്‍ സ്വര്‍ണ്ണസാന്നിധ്യം കണ്ടെത്തുകയും സ്വര്‍ണ്ണമിശ്രിതം വേര്‍തിരിക്കാന്‍ പിന്നീട് വസ്ത്രം കത്തിക്കുകയുമായിരുന്നു. 650 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. നേരത്തെ പ്രത്യേകം തയ്യാറാക്കിയ പാന്റിന്റെ അടിഭാഗത്തും അരഭാഗത്തും ബെല്‍റ്റ് രൂപത്തിലും മററുമായി സ്വര്‍ണ്ണം കടത്തിയിരുന്നു. ഇതെല്ലാം പിടിക്കപ്പെട്ടപ്പോഴാണ് പുതുരീതി ആവിഷ്‌കരിച്ചത്.
Comments