കോഴിക്കോട്: നാദാപുരത്ത് ക്വട്ടേഷൻ സംഘം വീടാക്രമിച്ച കേസിൽ പോലീസിനെ വെല്ലുവിളിച്ചെത്തിയ പ്രധാന പ്രതി അറസ്റ്റിൽ. കണ്ണൂർ നാറാത്ത് സ്വദേശി എം ഷമീമാണ് പിടിയിലായത്. കേസിൽ പ്രതിയായതിന് പിന്നാലെ ഇയാൾ ഭീഷണി മുഴക്കി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ ഭീഷണി വീഡിയോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷമീം കുടുങ്ങുന്നത്.
നാദാപുരം എസ്ഐയെയാണ് ഷമീം ഭീഷണിപ്പെടുത്തിയത്. എസ്ഐ സൂക്ഷിച്ച് കളിക്കണം. അല്ലെങ്കിൽ ജീവന് ഭീഷണിയാണ്. നാദാപുരംകാരും സൂക്ഷിക്കണം എന്നും വീഡിയോയിൽ പറയുന്നു. കണ്ണൂരിലെ ബന്ധു വീട്ടിൽ നിന്നാണ് ഷമീമിനെ പിടിക്കുന്നത്. സംഭവത്തിൽ എട്ട് പേർക്കെതിരെ പോലീസ് കേസെടുക്കുകയും കണ്ണൂർ സ്വദേശിയായ ഷഹദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ചൊവ്വാഴ്ച്ച രാത്രിയാണ് സംഘം കടമേരി സ്വദേശിയുടെ വീട് ആക്രമിക്കുന്നത്. നസീറിന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ വീട്ടുകാരായ മൂന്ന് പേർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. അയൽവാസിക്കും പരിക്കേറ്റു. പ്രതികളുടെ രണ്ട് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തിരുന്നു.
ചർച്ചയ്ക്ക് എന്ന പേരിലെത്തിയായിരുന്നു ആക്രമണം. നേരത്തെ നസീറിന്റെ മകൻ, മാരക മയക്കുമരുന്നായ എംഡിഎംഎ കൈവശം വച്ചിരുന്നതിന് പോലീസിന്റെ പിടിയിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. ഇതിന് പിന്നാലെ മകനുമായി സാമ്പത്തിക ഇടപാട് നടത്തിയവരാണെന്ന് പറഞ്ഞ് ചർച്ചയ്ക്ക് എത്തിയതായിരുന്നു അക്രമി സംഘം.
Comments