കാബൂൾ: പ്രശസ്തമായ നാഷണൽ ജിയോഗ്രഫിക് മാസികയുടെ മുഖചിത്രത്തിലൂടെ ലോകത്തിന് അത്ഭുതമായ ശർബത്ത് ഗുല ഇറ്റലിയിൽ എത്തി. പച്ചക്കണ്ണുള്ള അഫ്ഗാൻ പെൺകുട്ടിയെന്നാണ് ലോകം ശർബത്ത് ഗുലയെ വിശേഷിപ്പിച്ചത്. താലിബാൻ അഫ്ഗാനിൽ വീണ്ടും ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് ശർബത്ത് ഇറ്റലിയിലേക്ക് എത്തിയത്. രാജ്യം വിടാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഇറ്റലി ശർബത് ഗുലയെ ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇവർക്ക് ഇറ്റലിയിൽ സാധാരണ ജീവിതം നയിക്കാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്ത് നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
1984-ൽ ഒരു അഫ്ഗാൻ അഭയാർത്ഥി പെൺകുട്ടിയെന്ന നിലയിലാണ് 12 വയസ്സുകാരിയായ ശർബത്തിന്റെ ചിത്രം നാഷണൽ ജിയോഗ്രഫിക് മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ചത്. പ്രശസ്ത ഫോട്ടോഗ്രാഫറായ സ്റ്റീവ് മക്കറിയാണ് ഇവരുടെ ചിത്രം പകർത്തിയത്. ഈ ചിത്രത്തിന് ലോകമെമ്പാടും വലിയ പ്രചാരം ലഭിച്ചിരുന്നു. 2002ൽ സ്റ്റീവ് മക്കറി ശർബത്ത് ഗുലയെ തിരഞ്ഞ് വീണ്ടുമെത്തുകയും, അവരുടെ ചിത്രം എടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രത്തിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
2014ൽ ശർബത്ത് പാകിസ്താനിലെത്തിയെങ്കിലും വ്യാജ തിരിച്ചറിയല്‍ കാർഡ് ആരോപണത്തിൽ അധികൃതർ ഇവരെ നാടുകടത്തി. പിന്നീട് ശർബത്ത് വീണ്ടും അഫ്ഗാനിലേക്ക് എത്തുകയായിരുന്നു. വീട് ഉൾപ്പെടെയുള്ള സഹായങ്ങളും അന്നത്തെ അഫ്ഗാൻ സർക്കാരിൽ നിന്ന് ശർബത്തിന് ലഭിച്ചിരുന്നു.
Comments