ഭുവനേശ്വർ: വിവാഹ ദിവസം മുങ്ങിയ വരന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി വധു. 25കാരിയായ ഡിംപിൾ ദഷ് ആണ് വിചിത്ര പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഒഡിഷയിലെ ബർഹംപൂരിലാണ് സംഭവം. തിങ്കളാഴ്ച്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. അന്ന് മുതൽ ഇന്ന് വരെ വരന്റെ വീടിന് മുന്നിൽ പ്രതിഷേധത്തിലാണ് വധു.
താനും തന്റെ ബന്ധുക്കളും തിങ്കളാഴ്ച്ച വിവാഹ വേദിയിൽ വരനെ കാത്തിരിക്കുകയായിരുന്നു. എന്നാൽ മുഹൂർത്ത സമയം കഴിഞ്ഞിട്ടും വരൻ എത്താതെ വന്നതോടെ ഡിംപൽ ബന്ധുക്കളോടൊപ്പം വരന്റെ വീട്ടിൽ കയറാൻ ശ്രമിച്ചു. എന്നാൽ യുവാവിന്റെ വീട്ടുകാർ ഡിംപലിനേയും ബന്ധുക്കളേയും തടയുകയും വാതിലടക്കുകയുമായിരുന്നു.
വിവാഹത്തിൽ നിന്നും പിന്മാറാനുള്ള കാരണം പോലും വ്യക്തമാക്കാതെ വരന്റെ വീട്ടുകാർ പിന്മാറിയതാണ് പ്രതിഷേധത്തിന് കാരണം. സാമൂഹിക പ്രവർത്തകയായ പ്രമീള ത്രിപാഠിയോടൊപ്പമാണ് വരന്റെ വീടിന് മുന്നിൽ ഡിംപൽ പ്രതിഷേധം നടത്തുന്നത്. പ്രശ്നം പരിഹരിക്കുന്നത് വരെ വരന്റെ വീട്ടിന് മുന്നിൽ തുടരുമെന്നാണ് വധുവിന്റെ നിലപാട്.
വരന്റെ മാതാപിതാക്കളുടെ അറിവില്ലാതെ സെപ്തംബർ ഏഴാം തീയതി തങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നുവെന്നും ഡിംപൽ അവകാശപ്പെടുന്നുണ്ട്. വരൻ കുടുംബത്തെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും അവർ വിവാഹം നടത്തിത്തരാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഒരുപാട് ചർച്ചകൾക്ക് ശേഷമാണ് വിവാഹത്തിന് വരന്റെ വീട്ടുകാർ സമ്മതിച്ചതെന്നും യുവതി പറയുന്നു.
സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിന്റെ വീട്ടുകാർ തന്നെ മർദ്ദിച്ചതായും യുവതി പരാതിയിൽ പറയുന്നു. കൂടാതെ പോലീസ് അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയെന്നും യുവതി ആരോപിക്കുന്നു. വരന്റെ വീട്ടിൽ നിന്നും പോലീസ് കൈക്കൂലി വാങ്ങിയെന്നാണ് ഡിംപലിന്റെ ആരോപണം.
Comments