കൊല്ലം: രണ്ടര വർഷം മുൻപ് മരിച്ച അദ്ധ്യാപികയ്ക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റം. പുത്തൂർ കാരിക്കൽ ഗവൺമെന്റ് എൽപി സകൂളിലാണ് സംഭവം. അന്തരിച്ച അദ്ധ്യാപികയെ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപികയായാണ് നിയമിച്ചത്.
ഒന്നര വർഷമായി പ്രധാന അദ്ധ്യാപിക ഇല്ലാത്ത സ്കൂളായിരുന്നു കൊല്ലത്തെ പുത്തൂർ കാരിക്കൽ ഗവൺമെന്റ് എൽപി സ്കൂൾ. പുതിയ അദ്ധ്യപിക എത്തുന്നു എന്ന വാർത്ത കേട്ട് സ്കൂൾ അധികൃതർ വളരെ സന്തുഷ്ടരായി. പ്രധാന അദ്ധ്യാപികയെ വരവേൽക്കാൻ ഒരുക്കം നടത്തുന്നതിനിടെയാണ് പുതുതായി നിയമനം ലഭിച്ച അദ്ധ്യാപിക രണ്ടര വർഷം മുൻപ് മരിച്ചതായി അധികൃതർക്ക് വിവരം ലഭിച്ചത്.
ഒക്ടോബർ 27ന് ആയിരുന്നു അദ്ധ്യാപികയെ നിയമിച്ചു എന്ന ഉത്തരവ് സ്കൂൾ അധികൃതർക്ക് ലഭിച്ചത്. എന്നാൽ നാളിതുവരെയായിട്ടും ആരും സ്കൂളിൽ എത്തിയില്ല. ഇതിനു ശേഷം നടന്ന അന്വേഷണത്തിലാണ് അദ്ധ്യാപിക മരിച്ച വിവരം അധികൃതർ അറിഞ്ഞത്.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദീകരണവുമായി രംഗത്തെത്തി. ഇത് സാങ്കേതികമായി സംഭവിച്ച പിഴവാണെന്നും, പട്ടിക ഉടൻ തിരുത്തി സ്കൂളിൽ ഉടൻ നിയമനം നടത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കിയത്.
Comments