കാബൂൾ : അഫ്ഗാനിസ്താനിൽ കുട്ടികൾക്ക് നേരെ ഭീകരാക്രമണം. ബോംബ് സ്ഫോടനത്തിൽ നാല് കുട്ടികൾ അതിദാരുണമായി കൊല്ലപ്പെട്ടു. ഒരു കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തക്ക്ഹാർ പ്രവിശ്യയിലെ തലുഖ്വാൻ മേഖലയിൽ ഉച്ചയോടെയായിരുന്നു സംഭവം.
പാഴ്വസ്തുക്കൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന കുട്ടികളാണ് ആക്രമണത്തിന് ഇരയായയത്. റോഡരികിൽ പാഴ്വസ്തുക്കൾ പെറുക്കുന്നതിനിടെ കുട്ടികളിൽ ഒരാൾ ഭീകരർ സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തുവും കൈകൊണ്ട് എടുക്കുകയായിരുന്നു. ഉടനെ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് കുട്ടികളും സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നാണ് സൂചന.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് സ്ഫോടനങ്ങളാണ് കാബൂളിൽ ഉണ്ടായത്. രാവിലെ കർതേ പർവാൻ മേഖലയിലും സ്ഫോടനം നടന്നിരുന്നു. എന്നാൽ നാശനഷ്ടമോ ആളപായമോ ഉണ്ടായില്ല. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് അടുത്ത സ്ഫോടനം ഉണ്ടാകുന്നത്.
Comments