കോഴിക്കോട് : നടുറോഡിൽ ഭാര്യയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം. അശോകപുരത്ത് മീൻകട നടത്തിവരുന്ന ശ്യാമിലിയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഭർത്താവ് നിധീഷിനെതിരെ പോലീസ് വധശ്രമത്തിന് കേസ് എടുത്തു.
അശോകപുരത്തെ കോസ്റ്റ്ഗാർഡ് ഓഫീസിനു മുൻപിൽ മീൻ കട നടത്തിയാണ് ശ്യാമിലി ഉപജീവനം നയിച്ചിരുന്നത്. ഇവിടെയെത്തിയായിരുന്നു നിധീഷിന്റെ അതിക്രമം. മർദ്ദനത്തിന്റെ കാരണം വ്യക്തമല്ല. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. മദ്യലഹരിയിൽ നിധീഷ് ശ്യാമിലിയെ ഇതിന് മുൻപും ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. നിധീഷ് ശ്യാമിലിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശ്യാമിലിയ്ക്കെപ്പാമുണ്ടായിരുന്ന സ്ത്രീകളിൽ ഒരാളാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. പോലീസിനെ വിളിച്ചതും ഇവരാണ്. മർദ്ദനത്തിന് പുറമേ ശ്യാമിലിയെ ഇയാൾ കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറയുന്നതായും വീഡിയോയിൽ കാണാം. സംഭവത്തിൽ നടക്കാവ് പോലീസാണ് നിധീഷിനെതിരെ കേസ് എടുത്തത്.
Comments