ദുബായ്: പുതിയ കൊറോണ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, മൊസംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്കേർപ്പെടുത്തിയത്.
ഈ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും വിലക്ക് ബാധകമാണെന്ന് അധികൃതർ പറഞ്ഞു. നവംബർ 29 തിങ്കൾ മുതൽ നിരോധനം നിലവിൽ വരുമെന്നും അധികൃതർ അറിയിച്ചു. 14 ദിവസത്തിനുള്ളിൽ ഈ ഏഴു രാജ്യങ്ങൾ സന്ദർശിച്ചവർക്കും യുഎഇയിലേക്ക് പ്രവേശനമുണ്ടാകില്ല. യുഎഇ പൗരന്മാർ, ഗോൾഡൻ വിസയുള്ളവർ, നയതന്ത്ര പ്രതിനിധികൾ എന്നിവർക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്.
പ്രത്യേക പരിഗണനയുള്ളവർ യുഎഇയിലെത്തിയാൽ പത്ത് ദിവസം നിരീക്ഷണത്തിൽ കഴിയണം. കൂടാതെ, 48 മണിക്കൂർ മുൻപെടുത്ത കൊറോണ നെഗറ്റീഫ് ഫലം കരുതണം. വിമാനത്താവളത്തിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ കൊറോണ വകഭേദത്തിന്റെ വ്യാപനം കണക്കിലെടുത്ത് ഈ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് സൗദി അറേബ്യയും ബഹ്റൈനും നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വകഭേദം അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്തതോടെ ലോകരാജ്യങ്ങൾ കടുത്ത ജാഗ്രതയിലാണ്.
Comments