ജനീവ: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ യൂറോപ്യൻ രാജ്യങ്ങളിൽ പടർന്നു പിടിക്കുന്നു. ജർമ്മനിയിലും ചെക് റിപ്പബ്ലിക്കിലും രോഗം സ്ഥിരീകരിച്ചു. ജർമ്മനിയിലെ ഹെസ്സെ പ്രവിശ്യയിലാണ് വകഭേദം കണ്ടെത്തിയതെന്ന് മന്ത്രി കായ് ക്ലോസ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാരനിലാണ് ഒമിക്രോൺ തിരിച്ചറിഞ്ഞത്. ചെക് റിപ്ലബ്ലിക്കിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നെതർലൻഡിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ 85 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഡച്ച് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ സാഹചര്യത്തിൽ രണ്ട് വിമാനങ്ങളിൽ എത്തിയ ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഒമിക്രോൺ വകഭേദം ആണോ എന്ന് കണ്ടെത്താൻ പരിശോധന തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നും 600 യാത്രക്കാരുമായാണ് രണ്ട് വിമാനങ്ങൾ ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിലിറങ്ങിയത്.
ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഏഷ്യൻ രാജ്യമായ ഹോങ്കോങ്, ഇസ്രായേൽ യൂറോപ്യൻ രാജ്യമായ ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ മാത്രം ഇതിനോടകം 100ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ അപകടകാരിയാണ് വൈറസ് എന്നാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
രോഗ്യം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വകഭേദത്തെ നേരിടാനുള്ള വാക്സിൻ വികസിപ്പിക്കുമെന്ന് ആസ്ട്രസെനക അറിയിച്ചു. ഒമിക്രോൺ വകഭേദം നിരവധി രാജ്യങ്ങളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരീക്ഷണവും ജാഗ്രതയും മുന്നറിയിപ്പും ശക്തമാക്കാനാണ് ഏഷ്യൻ മേഖലയിലെ രാജ്യങ്ങൾക്ക് ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Comments