ബെയ്ജിംഗ് : ഖുറാൻ പാരായണത്തിനായി സിൻജിയാങ്ങിൽ ആരംഭിച്ച കെട്ടിടത്തിലെ താഴികക്കുടങ്ങൾ ഇടിച്ച് തകർത്ത് ചൈനീസ് അധികൃതർ . തുർക്കിയിൽ താമസിക്കുന്ന മമട്ടോഹ്തി ഇമിൻ എന്ന ഉയിഗുറാണ് തന്റെ മുൻ ജന്മനാടായ സിൻജിയാങ്ങിലെ താമസക്കാർക്ക് ഖുറാൻ പാരായണം ചെയ്യുന്നതിനായി കെട്ടിടം നിർമ്മിച്ചത്.
ടോഖ്സാഖ് കൗണ്ടിയിലെ ലെംഗർ ടൗൺഷിപ്പിൽ ഇത്തരമൊരു കെട്ടിടം 31,300 യുഎസ് ഡോളർ ചിലവിട്ടാണ് താൻ നിർമ്മിച്ചതെന്ന് മമട്ടോഹ്തി ഇമിൻ പറഞ്ഞു . മക്കളും കൊച്ചുമക്കളും ഉൾപ്പെടെയുള്ള പ്രദേശവാസികൾക്ക് പ്രാർത്ഥിക്കാൻ ഒരിടം നൽകാനും ജന്മനാട്ടിൽ നിന്ന് വേർപിരിഞ്ഞതിലുള്ള ദു:ഖം മാറ്റാനുമാണ് താൻ ഇത്തരമൊരിടം നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ മേഖലയിൽ താമസിക്കുന്ന 12 ദശലക്ഷം മുസ്ലീം ഉയ്ഗൂറുകളുടെ മതപരവും സാംസ്കാരികവുമായ പൈതൃകം തുടച്ചുനീക്കുന്നതിനുള്ള നീക്കമാണ് ചൈനീസ് സർക്കാർ നടത്തുന്നതെന്നാണ് ആരോപണം .
തന്റെ ആദ്യ ഭാര്യയിലുള്ള 10 മക്കളും പേരക്കുട്ടികളും ജയിലിലാണെന്നും മമട്ടോഹ്തി ഇമിൻ പറഞ്ഞു . സിൻജിയാങ്ങിൽ കാണാതായ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് ഇസ്താംബൂളിലെ ചൈനീസ് എംബസിക്ക് മുന്നിൽ ഉയ്ഗറുകൾ നടത്തിയ പ്രകടനങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
തുർക്കിയിൽ താമസിക്കുന്നതിനാൽ താൻ ഭീകരവാദിയാണെന്ന് ചൈനീസ് അധികൃതർ മുദ്രകുത്തിയെന്നും മാതൃരാജ്യത്തെ പിളർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചതായും മമട്ടോഹ്തി ഇമിൻ പറഞ്ഞു . സ്വത്ത് മക്കൾക്ക് നൽകുന്നതിനായി കഴിഞ്ഞ നാല് വർഷമായി ജന്മനാട്ടിലേയ്ക്ക് മടങ്ങാൻ മമട്ടോഹ്തി ശ്രമിച്ചുവെങ്കിലും ചൈനീസ് എംബസി അദ്ദേഹത്തിന്റെ വിസ അപേക്ഷ നിരസിച്ചു.
Comments