ഇസ്ലാമാബാദ് : വിഭജനത്തിന്റെ ദു:ഖം മാറണമെങ്കിൽ അഖണ്ഡഭാരതം യാഥാർത്ഥ്യമാകണമെന്ന ആർ.എസ്.എസ് സർസംഘചാലകിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി പാകിസ്താൻ. ആർ.എസ്.എസ്സിന്റെ ലക്ഷ്യം പാകിസ്താനെ ഇന്ത്യയോട് കൂട്ടിച്ചേർക്കലാണ്. ഈ സ്വഭാവം അയൽ രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്. 2019 ഇൽ ഇന്ത്യ അതിർത്തി കടന്ന് ആക്രമിച്ചത് ലോകം കണ്ടതാണ്. സമാധാനമായി ജീവിക്കുന്നതെങ്ങനെയെന്ന് ആർ.എസ്.എസും ബിജെപിയും ഇന്ത്യൻ സർക്കാരും പഠിക്കണമെന്നും പാക് വിദേശകാര്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് വിഭജന കാലഘട്ടത്തെക്കുറിച്ച് പരാമർശം നടത്തിയത്. വിഭജനം ഏറ്റവും ദുഃഖവും സമ്മാനിച്ച കാലഘട്ടമായിരുന്നെന്നും അത് ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. 1947ലെ ഇന്ത്യയല്ല ഇന്നുള്ളത്. ഇത് 2021 ആണെങ്കിലും വിഭജനകാലത്തെ ഒരു സംഭവങ്ങളും നമുക്ക് മറക്കാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സ്വന്തം നാടിന്റെ വിസ്തൃതമായ ഭൂമി വിഭജിക്കപ്പെട്ടത് മാത്രമല്ല ഈ ജനത സഹിക്കേണ്ടിവന്നത്, മറിച്ച് മതത്തിന്റെ പേരിൽ വെട്ടിമുറിക്കപ്പെട്ടത് കൂടി അവരെ വേദനിപ്പിച്ചു. എന്നാൽ ഇന്ത്യയുടെ സംസ്കാരം എല്ലാവരേയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയി. ഒരിക്കൽ സംഭവിച്ച വിഭജനം ഇനി സംഭവിക്കില്ലെന്നും അത് ആഗ്രഹിക്കുന്നവരാകും ഇനി വിഭജിക്കപ്പെടുകയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ ഭരണകൂടത്തിന്റെ പ്രസ്താവന.
ആർ.എസ്.എസ് സർസംഘചാലകിന്റെ പരാമർശം പ്രകോപനപരമാണെന്ന് പാകിസ്താൻ പ്രസ്താവനയിൽ ആരോപിച്ചു. ഹിന്ദുരാഷ്ട്രവും അഖണ്ഡഭാരതവും മറ്റു രാജ്യങ്ങളെ പേടിപ്പിക്കുന്ന ആശയങ്ങളാണ്. ഭൂവിസ്തൃതി വർദ്ധിപ്പിക്കാനാണ് ആർ.എസ്.എസ് നേതൃത്വം നൽകുന്ന ഇന്ത്യൻ സർക്കാരിന്റെ ശ്രമം.ഇത്തരം ആശയങ്ങളിൽ നിന്ന് ആർ.എസ്.എസ് വിട്ടുനിൽക്കണമെന്നും പ്രസ്താവനയിൽ പാകിസ്താൻ ആവശ്യപ്പെട്ടു.
Comments