തിരുവനന്തപുരം: പന്നി അടക്കമുള്ള വന്യ ജീവികളുടെ ആക്രമണം മലയോര മേഖലകളിൽ രൂക്ഷമാകുന്നുവെന്ന് ഭാരതീയ ജനതാ കർഷക മോർച്ച. വന്യമൃഗങ്ങളുടെ ആക്രമണം മൂലം മലയോര ചെറുകിട കൃഷിക്കാർ കൃഷി ഉപേക്ഷിക്കുകയാണ്. കാർഷിക വിളകളുടെ നഷ്ടത്തിന് പുറമെ ഒട്ടനവധി കൃഷകർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും വനംവകുപ്പും സംസ്ഥാന സർക്കാരും ഇടപെടുന്നില്ലെന്നും സർക്കാർ നിഷ്‌ക്രിയമാണെന്നും കർഷകമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി നായർ പറഞ്ഞു.
വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്‌ക്ക് മാറ്റമുണ്ടാകുമ്പോൾ അവ നാട്ടിൻപുറങ്ങളിലേക്ക് കടന്നുവരുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിന് കേന്ദ്രസർക്കാർ നൽകിയ 67 കോടി രൂപയിൽ കേരളം 32 കോടി രൂപ മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ഇതിന്റെ കണക്കുകൾ സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്യമൃഗങ്ങളുടെ ആക്രമണം മൂലവും പ്രകൃതി ക്ഷോഭം മൂലവും വിള നഷ്ടം സംഭവിക്കുന്ന കർഷകർക്ക് ഏറെ പ്രയോജനം ലഭിക്കുന്ന കേന്ദ്രപദ്ധതിയാണ് ഫസൽ ബീമ യോജന. കർഷകർക്ക് ഗുണകരമായ ഈ പദ്ധതി കേരളത്തിലും നടപ്പാക്കണം. ജനവാസ മേഖലയിലുള്ള വന്യജീവി ആക്രമണം പരിഹരിക്കന്നതിനായി സർക്കാർ കേന്ദ്രസർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് അപൂർണ്ണവും അവ്യക്തവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments