പത്തനംതിട്ട: തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചതിന് സിപിഎം നേതാക്കൾക്കെതിരെ കേസെടുത്ത സംഭവത്തിൽ പാരതിക്കാരിക്കെതിരെ നടപടിയെടുത്ത് സിപിഎം. വനിത പ്രവർത്തകയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സസ്പെൻഷനെതിരെ വിമർശനമുയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി പാർട്ടി നേതൃത്വമെത്തി.
പീഡനപരാതി നൽകിയ വനിത പ്രവർത്തകയ്ക്കെതിരെ നേരത്തെ മഹിളാ അസോസിയേഷൻ പരാതി നൽകിയിരുന്നുവെന്നും അതിന്മേലാണ് നടപടിയെടുത്തതെന്നുമാണ് സിപിഎം നൽകുന്ന വിശദീകരണം. മഹിളാ അസോസിയേഷന്റെ പരാതിയുടെ ഭാഗമായി അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തതെന്ന് ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി അറിയിച്ചു.
കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോൻ, ഡിവൈഎഫ്ഐ പ്രവർത്തൻ നാസർ എന്നിവർക്കെതിരെയാണ് വനിത പ്രവർത്തക പരാതി നൽകിയതും പോലീസ് കേസെടുത്തതും. സംഭവത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ നേതൃത്വവുമായി ആലോചിച്ച് അവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഏരിയാ സെക്രട്ടറി വ്യക്തമാക്കി. വനിത പ്രവർത്തകയ്ക്കെതിരേയുള്ള സസ്പെൻഷൻ നടപടി ദിവസങ്ങൾക്ക് മുൻപാണ് സ്വീകരിച്ചതെന്നും പീഡനം സംബന്ധിച്ച് പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ പ്രതികരണം.
ഒരു വർഷം മുൻപായിരുന്നു പാർട്ടി പ്രവർത്തക നിലവിൽ പരാതി ഉന്നയിച്ച കേസിനാസ്പദമായ സംഭവം. മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം കാറിൽ വെച്ചായിരുന്നു പീഡനം. തുടർന്ന് പ്രതികൾ ഫോണിൽ നഗ്നചിത്രങ്ങൾ പകർത്തി. സംഭവ ശേഷം പ്രതികൾ പാർട്ടി പ്രവർത്തകയായ വീട്ടമ്മയെ നിരന്തരം ഫോണിൽ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി. സംഭവം പുറത്തറിയാതിരിക്കാൻ രണ്ട് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് വഴങ്ങാതിരുന്നതോടെ നഗ്നചിത്രങ്ങൾ മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു. തുടർന്നാണ് പാർട്ടി പ്രവർത്തക പോലീസിൽ പരാതി നൽകിയത്. തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാരും അഭിഭാഷകനുമുൾപ്പെടെ 10 പേരെ കേസിൽ പ്രതിചേർത്തിട്ടുണ്ട്.
Comments