അഗർത്തല: ത്രിപുര തദ്ദേശതെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി ബിജെപി. അഗർത്തല മുൻസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി വിജയം തൂത്തുവാരിയപ്പോൾ സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ തകർന്നടിഞ്ഞു.
ത്രിപുരയിലെ 13 മുനിസിപ്പൽ കൗൺസിലുകൾ, അഗർത്തല കോർപ്പറേഷനിലെ 51 വാർഡുകൾ, ആറ് നഗര പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടെ 334 സീറ്റുകളിലേക്കാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 329 സീറ്റും ബിജെപി പിടിച്ചു. സിപിഎമ്മിന് വെറും മൂന്ന് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. മറ്റുള്ള പാർട്ടികൾ രണ്ട് സീറ്റുകൾ നേടി. കോൺഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചില്ല.
അഗർത്തല മുൻസിപ്പൽ കോർപ്പറേഷനിലെ 51 വാർഡുകളിൽ 51ഉം ബിജെപി നേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 15 അംഗ ഖൊവായ് മുനിസിപ്പൽ കൗൺസിൽ, 17 സീറ്റുള്ള ബേലോണിയ മുനിസിപ്പൽ കൗൺസിൽ, 15 അംഗ കുമാർഘട്ട് മുനിസിപ്പൽ കൗൺസിൽ ഒൻപതംഗ സബ്റൂം നഗർ പഞ്ചായത്ത് എന്നിവിടങ്ങലിലെ എല്ലാ വാർഡുകളും ബിജെപി തൂത്തുവാരി.
അംബാസ മുനിസിപ്പൽ കൗൺസിലിൽ ബിജെപി 12 സീറ്റുകൾ നേടിയപ്പോൾ ടിഎംസിയ്ക്കും സിപിഎമ്മിനും സ്വതന്ത്ര സ്ഥാനാർത്ഥിക്കും ഒരോ സീറ്റ് വീതം ലഭിച്ചു. മുഴുവൻ സീറ്റിലേക്കും മത്സരിച്ച ബിജെപി 112 സീറ്റുകളിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 222 ഇടങ്ങളിൽ 217 ഇടത്താണ് ബിജെപിയുടെ സ്ഥാനാർത്ഥികൾ ജയിച്ചത്.
Comments