ന്യൂഡൽഹി: കർതാർപൂർ ഗുരുദ്വാര ദർബാർ സാഹിബിന് മുന്നിൽ തലയിൽ തുണിയിടാതെ പാകിസ്താനി മോഡൽ നടത്തിയ ഫോട്ടോഷൂട്ട് വിവാദത്തിൽ. പാകിസ്താനിലെ ഓൺലൈൻ വസ്ത്ര വ്യാപാര ശൃംഖലയായ മന്നത്തിന്റെ ഫോട്ടോഷൂട്ടാണ് വിവാദത്തിലായിരിക്കുന്നത്. ഗുരുദ്വാരയ്ക്ക് മുന്നിൽ തലമറയ്ക്കാതെയാണ് മോഡൽ ഫോട്ടോഷൂട്ട് നടത്തിയത്. മന്നത്തിന്റെ സമൂഹമാദ്ധ്യമ പേജിൽ ചിത്രങ്ങൾ പങ്കു വച്ചതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു.
സിഖുകാരുടെ സംഘടനയായ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി ഇതിനെതിരെ വലിയ വിമർശനം ഉയർത്തിയിട്ടുണ്ട്. ഗുരുദ്വാര കോംപ്ലക്സിനുള്ളിൽ വിനോദത്തിനുള്ള വീഡിയോകളോ ചിത്രങ്ങളോ എടുക്കുന്നതിന് അനുവാദമില്ല. മാത്രമല്ല തലമറച്ചു മാത്രമാണ് വിശ്വാസികൾ ഗുരുദ്വാരയ്ക്കുള്ളിലേക്ക് പ്രവേശിക്കാറുള്ളത്. ഇത് മറികടന്നാണ് മോഡൽ ഉൾപ്പെട്ട സംഘം കോംപ്ലക്സിനുള്ളിൽ കടന്ന് ചിത്രീകരണം നടത്തിയത്.
ഒരു രീതിയിലും അംഗീകരിക്കാനാകാത്തതും, വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നതെന്ന് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞു. ഗുരുദ്വാരയ്ക്ക് മുന്നിൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉറുദു ഭാഷയിൽ ബോർഡ് വയ്ക്കണമെന്നും, വിഷയം ഗുരുദ്വാര അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രങ്ങൾ സമൂഹമാദ്ധ്യമ പേജുകളിൽ നിന്ന് നീക്കണമെന്നും, മന്നത്ത് സ്റ്റോറിനെതിരെ നടപടി എടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
Comments