ലക്നൗ : അന്ത്യകർമ്മങ്ങൾ ചെയ്യാൻ ആളും , പണവുമില്ലാത്ത നിർധനയുവാവിന്റെ മൃതദേഹം തോളിലേറ്റി സംസ്ക്കാരകർമ്മങ്ങൾ നടത്തി യുപി പോലീസ് . സുഭാഷ് നഗർ തിലക് നഗർ കോളനിയിലെ താമസക്കാരനായ നരേഷ് (25) ആണ് മരിച്ചത്.
സമീപത്തെ കടയുടമയുമായുള്ള വാക്ക് തർക്കത്തിനിടയിലാണ് നരേഷിന് തലയ്ക്ക് മർദ്ദനമേറ്റത് . നവംബർ 18ന് വീട്ടുസാധനങ്ങൾ വാങ്ങാൻ കടയുടമയായ സഞ്ജയിൽ നിന്നും പണം വാങ്ങാനാണ് നരേഷ് എത്തിയത് . സഞ്ജയ്ക്കായി കാത്തിരിക്കുമ്പോൾ കടയിൽ എത്തിയ സഞ്ജയ് നരേഷിനെ അധിക്ഷേപിച്ചതിന് ശേഷം ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു .
ബഹളം കേട്ട് എത്തിയ നരേഷിന്റെ അമ്മ പാർവതിയാണ് പരിക്കേറ്റ മകനെ വീട്ടിലേക്ക് കൊണ്ടുപോയത് . പണമില്ലാത്തതിനാൽ മകനെ ആശുപത്രിയിൽ എത്തിക്കാനും പാർവതിയ്ക്കായില്ല . തലയ്ക്ക് മാരകമായി പരിക്കേറ്റ നരേഷ് ശനിയാഴ്ച പുലർച്ചെയോടെ മരിക്കുകയും ചെയ്തു. വീട്ടുകാരുടെ പരാതിയിൽ പോലീസ് പ്രതിയ്ക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ദിവസം നരേഷിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചെങ്കിലും അന്ത്യകർമ്മങ്ങൾ ചെയ്യാൻ വരാൻ പോലും മറ്റ് ബന്ധുക്കളോ , നാട്ടുകാരോ തയ്യാറായില്ല .
അമ്മയും, ഭാര്യയും , കുഞ്ഞ് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അവസ്ഥ കേസ് അന്വേഷണത്തിനെത്തിയ ബറേലിയിലെ സുഭാഷ് നഗർ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു . തുടർന്ന് സുഭാഷ് നഗർ പോലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസുകാരും സ്ഥലത്ത് എത്തി .
അവരാണ് മൃതദേഹം തോളിലേറ്റി ശ്മശാനത്തിലെത്തിച്ചത് . കുടുംബാംഗങ്ങളുടെ സ്ഥാനത്ത് നിന്ന് നരേഷിന്റെ സംസ്ക്കാര കർമ്മങ്ങളും പോലീസുകാർ നിർവ്വഹിച്ചു.
Comments