ന്യൂഡൽഹി: മൂന്നാം മുന്നണി രൂപീകരണത്തിലൂടെ സഖ്യമുണ്ടാക്കുന്നതിൽ കോൺഗ്രസ്സിനെ തള്ളി മമതയുടെ നീക്കം. ഡൽഹിയിൽ എല്ലാ ചടങ്ങുകളും സ്വയം സംഘടിപ്പിച്ചുകൊണ്ടാണ് മമത സോണിയയെ തീർത്തും അവഗണിക്കുന്നത്. ശരദ് പവാറിനേയും മമത കാണാൻ കൂട്ടാക്കിയില്ല. ബി.ജെ.പിക്കെതിരെ ഒരുമിച്ച് നിൽക്കാനാകാതെ കുഴങ്ങുകയാണ് പ്രതിപക്ഷം.
കർഷക സമരത്തിൽ വിജയിച്ചെന്ന മുഖ്യനേട്ടം ഉയത്തിപ്പിടിക്കാനെന്ന തരത്തിലുള്ള കൂട്ടായ്മയിൽ പോലും കോൺഗ്രസ്സും എൻ.സി.പിയും തൃണമൂലും മൂന്ന് തട്ടിലാണ്. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയെ ദുർബലപ്പെടുത്തുന്ന കോൺഗ്രസ്സ് നയങ്ങളെ മമത തുറന്ന് എതിർക്കുന്നതാണ് ഡൽഹി രാഷ്ട്രീയത്തിലെ പുതിയമാറ്റമായി വിലയിരുത്തപ്പെടുന്നത്.
കോൺഗ്രസ്സിൽ നിന്ന് നിരവധി പേർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തൃണമൂലിലേക്ക് ചേക്കേറുന്നതിന്റെ അസ്വസ്ഥതയിലാണ് സോണിയയും രാഹുലും. ഇതിനിടെ രാജ്യസഭ യിലെ കോൺഗ്രസ്സ് നേതാവ് മല്ലികാർജ്ജുന ഗാർഗേ ഇന്നലെ വിളിച്ച യോഗത്തിൽ നിന്നും തൃണമൂൽ കോൺഗ്രസ്സ് വിട്ടുനിന്നതോടെ പ്രതിപക്ഷങ്ങൾക്കിടയിലെ വിള്ളൽ കൂടുതൽ പ്രകടമായിരിക്കുകയാണ്.
ന്യൂഡൽഹിയിലെത്തിയാൽ സോണിയാ ഗാന്ധിയെ കാണണമെന്ന നിബന്ധനയൊന്നുമില്ല. എല്ലാവരും ഒരുമിച്ചിരുന്നാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്ന് മമത രണ്ടാഴ്ച മുന്നേ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് പാർട്ടികളെ അംഗീകരിക്കാൻ മടികാണിക്കുന്ന കോൺഗ്രസ്സ് നയത്തിനെതിരെ തൃണമൂലിന്റെ നീക്കം. കോൺഗ്രസ്സ് തൃണമൂൽ ശീതസമരം പ്രതിപക്ഷ ഐക്യത്തിനെ തകർക്കുന്ന ഒന്നാണെന്ന് മറ്റ് പ്രതിപക്ഷ കക്ഷികളും സമ്മതിക്കുന്നു.
നരേന്ദ്രമോദിക്കെതിരെ ഒരു നേതാവിനെ ഉയർത്തിക്കാട്ടാൻ ഇതുവരെ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. സോണിയ രാഹുൽ നേതൃത്വത്തേയും ശരദ് പവാർ അംഗീകരിക്കാൻ മടികാണിക്കുകയാണ്. രണ്ടു തവണ ഡൽഹിയിൽ സോണിയയേയോ രാഹുലിനേയോ കൂട്ടാതെയാണ് ശരദ്പവാറിന്റെ നേതൃത്വത്തിൽ മഹാസഖ്യം ഒരുമിച്ച് കൂടിയത്. ഇതിന് പിന്നാലെയാണ് മമത ബാനർജി ഡൽഹിയിൽ നിലയുറപ്പിക്കുന്നത്. പശ്ചിമ ബംഗാളിൽ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഡൽഹി രാഷ്ട്രീയത്തിലേക്ക് മമത പ്രകടമായി രംഗത്തെത്തുന്നത്.
Comments