ന്യൂഡൽഹി: നാവിക സേനാ മേധാവിയായി വൈസ് അഡ്മിറൽ ആർ ഹരികുമാർ ചുമതലയേറ്റു. അഡ്മിറൽ കരംബിർ സിംഗ് വിരമിക്കുന്ന സാഹചര്യത്തിലാണ് മലയാളിയായ ഹരികുമാറിനെ നിയമിച്ചത്. ഒൻപത് മണിക്ക് പ്രതിരോധമന്ത്രാലയത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. 2024 ഏപ്രിൽ വരെയാകും കാലാവധി.
സ്ഥാനമൊഴിഞ്ഞ കരംബീർ സിംഗിന് നന്ദി പറഞ്ഞുകൊണ്ടാണ് ഹരികുമാർ ചുമതലയേറ്റത്. നാവിക സേനാ മേധാവിയായി ചുമതലയേറ്റതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത് ബ്ലോക്കിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. 1983ലാണ് നാവികസേനയിലേക്ക് എത്തുന്നത്. പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.
വലിയ വെല്ലുവിളി നിറഞ്ഞ സമയത്തായിരുന്നു താൻ നാവിക സേനാ മേധാവിയായി സേവനം അനുഷ്ഠിച്ചതെന്ന് സ്ഥാനമൊഴിഞ്ഞ നാവിക സേനാ കരംബീർ സിംഗ് പറഞ്ഞു. എല്ലാ വെല്ലുവിളികളേയും നേരിടാൻ നാവികസേനയ്ക്ക് കഴിഞ്ഞു. ആ കരുത്ത് മുന്നോട്ട് കൊണ്ടുപോകാൻ ഹരികുമാറിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമഘട്ട നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമ്മാൻഡിങ് ഇൻ ചീഫായിരുന്നു ഹരികുമാർ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ചുമതലയേറ്റത്. ഐഎൻഎസ് നിശാങ്ക്, ഐഎൻഎസ് കോറ, ഐഎൻഎസ് വിരാട് എന്നീ നാവികസേന കപ്പലുകളുടെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്.
Comments