ന്യൂഡൽഹി: കർതാർപൂർ ഗുരുദ്വാര ദർബാർ സാഹിബിന് മുന്നിൽ തല മറയ്ക്കാതെ നടത്തിയ ഫോട്ടോഷൂട്ട് വിവാദമായ പശ്ചാത്തലത്തിൽ ക്ഷമ ചോദിച്ച് പാകിസ്താനി മോഡൽ രംഗത്തെത്തി. പാകിസ്താനിലെ ഓൺലൈൻ വസ്ത്ര വ്യാപാര ശൃംഖലയായ മന്നത്ത് ആണ് മോഡലിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. ഗുരുദ്വാരയ്ക്ക് മുന്നിൽ തലമറയ്ക്കാതെയാണ് മോഡൽ ഫോട്ടോഷൂട്ട് നടത്തിയത്. മന്നത്തിന്റെ സമൂഹമാദ്ധ്യമ പേജിൽ ചിത്രങ്ങൾ പങ്കു വച്ചതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. ഇതിന് പിന്നാലെ മോഡലായ സൗലേഹ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും, ക്ഷമ അഭ്യർത്ഥിച്ച് പോസ്റ്റ് ഇടുകയുമായിരുന്നു. ഇത് മന്നത്തിന് വേണ്ടിയുള്ള ഫോട്ടോഷൂട്ട് ആയിരുന്നില്ലെന്നും, കർതാർപൂരിനെ കുറിച്ച് കൂടുതൽ അറിയാനുള്ള യാത്രയിൽ എടുത്ത ചിത്രങ്ങളാണെന്നും സൗലേഹ പറയുന്നു.
‘ ഏറ്റവും അടുത്തായി ഞാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഫോട്ടോഷൂട്ടുമായോ ഏതെങ്കിലും പരിപാടിയുമായോ ബന്ധപ്പെട്ടത് ആയിരുന്നില്ല. കർതാർപൂരിന്റെ ചരിത്രത്തെ കുറിച്ചും സിഖ് വിഭാഗത്തെ കുറിച്ചും കൂടുതൽ അറിയാനാണ് അവിടെ പോയത്. ആരുടേയും വിശ്വാസങ്ങളെ മുറിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയല്ല അത് ചെയ്തത്. ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിലോ, അവരുടെ സംസ്കാരത്തെ ബഹുമാനിച്ചില്ല എന്നോ കരുതുന്നുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുകയാണ്. ധാരാളം ആളുകൾ അവിടെ ചിത്രങ്ങൾ എടുക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാനും ചിത്രങ്ങൾ എടുത്തത്. സിഖ് വിഭാഗത്തെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. അവരോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഞാൻ അവിടെ പോയതിന്റെ ഓർമ്മയായിരുന്നു ആ ചിത്രങ്ങൾ. ഇനി ഇത്തരം കാര്യങ്ങൾ ആലോചിച്ച് മാത്രമേ ചെയ്യൂ എന്നും’ സൗലേഹ കുറിച്ചു. ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച മന്നത്ത് ബ്രാൻഡിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
സിഖുകാരുടെ സംഘടനകളായ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി, ശിരോമണി അകാലിദൾ, ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി തുടങ്ങിയവർ ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കർതാർപൂരിലെ ഗുരുദ്വാര കോംപ്ലക്സിനുള്ളിൽ വിനോദത്തിനുള്ള വീഡിയോകളോ ചിത്രങ്ങളോ എടുക്കുന്നതിന് അനുവാദമില്ല. മാത്രമല്ല തലമറച്ചു മാത്രമാണ് വിശ്വാസികൾ ഗുരുദ്വാരയ്ക്കുള്ളിലേക്ക് പ്രവേശിക്കാറുള്ളത്. ഇത് മറികടന്നാണ് മോഡൽ കോംപ്ലക്സിനുള്ളിൽ കടന്ന് ചിത്രങ്ങൾ എടുത്തതെന്നും ഇവർ ആരോപിച്ചു. ചിത്രങ്ങൾ സമൂഹമാദ്ധ്യമ പേജുകളിൽ നിന്ന് നീക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
Comments