തിരുവനന്തപുരം: മലയിൻകീഴ് കരിപ്പൂരിൽ മണ്ണിടിച്ചിൽ. ഇതിനെ തുടർന്ന് രണ്ട് വീടുകൾ ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. മണ്ണിടിച്ചിലിൽ 50 അടി ഉയരമുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെയാണ് വീടുകൾ അപകടാവസ്ഥയിലായത്. വീടുകൾ അപകടാവസ്ഥയിലായതിനെ തുടർന്ന് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു.
ഞായറാഴ്ച അർദ്ധരാത്രി വലിയ ശബ്ദം കേട്ടതോടെ കുടുംബം പുറത്തേക്കോടി രക്ഷപ്പെട്ടു. അടുത്ത ദിവസം നാട്ടുകാരുടെ സഹായത്തോടെ വീട്ടിലെ സാധനങ്ങൾ സുരക്ഷിതമായി പുറത്തെത്തിച്ചതായി വീട്ടുകാർ പറഞ്ഞു.
കോട്ടയം സ്വദേശിയും പ്രവാസിയുമായ കോടങ്കണ്ടത്ത് വർഗിസ് ചാക്കോ, ഉദയഗിരിയിൽ സി ഗോപിനാഥ് എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലുള്ളത്. ചാക്കോയുടെ വീടിന്റെ പിൻ വശത്തെ കോൺക്രീറ്റ് ഭിത്തിയും മതിലും ശുചിമുറിയും തകർന്നു. ഗോപിനാഥന്റെ വീടിന് ചേർന്നുള്ള ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇതിനു പുറമെ സമീപത്തെ നിർമ്മാണം പൂർത്തിയാകാത്ത വീടിന്റെ സംരക്ഷണ ഭിത്തിയും അപകടാവസ്ഥയിലാണ്.
മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് റവന്യൂ, അഗ്നിശമന സേന, പോലീസ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ ജില്ലാ കളക്ടർ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. ചാക്കോ 40 ലക്ഷം നൽകി വാങ്ങിയ വീടാണ് അപകടാവസ്ഥയിലായത്. ഒന്നര വർഷം മുൻപാണ് ഇയാൾ വീട് വാങ്ങിയത്.
Comments