ഡിസ്പൂർ: അസമിലെ ജോർഹട്ടിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ അസം വിദ്യാർത്ഥി യൂണിയൻ(എ.എ.എസ്.യു) നേതാവ് കൊല്ലപ്പെട്ടു. ആക്രമണത്തിൽ മാദ്ധ്യമപ്രവർത്തകനുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. അനിമേഷ് ഭൂയാൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ജോർഹട്ടിലെ നിർമ്മൽ ചാരിയാലി പ്രദേശത്തുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ആൾക്കൂട്ട ആക്രമണമുണ്ടായത്. വാഹനാപകടത്തിൽ പ്രായമായ ഒരാൾക്ക് പരിക്കേറ്റതിനെ തുടർന്ന് അനിമേഷും കൂട്ടുകാരും പരിക്കേറ്റയാളെ രക്ഷിക്കാൻ എത്തി. ഇതിന് ശേഷമാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അനിമേഷും സുഹൃത്തുക്കളും ജോർഹട്ടിൽ സ്വകാര്യ ആവശ്യങ്ങൾക്കെത്തിയതായിരുന്നു.
വാഹനാപകടത്തെ തുടർന്ന് ആക്രമണം അരങ്ങേറിയതോടെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അക്രമികൾ മാരകായുധങ്ങളുപയോഗിച്ച് അനിമേഷിനെ മർദ്ദിച്ചു. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് അനിമേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.
ആക്രമണം ഉണ്ടാവാനിടയാക്കിയ സാഹചര്യത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. സംഭവം നടക്കുന്ന സമയത്ത് അവിടെ എത്തിയ മാദ്ധ്യമപ്രവർത്തകനും മറ്റൊരു വ്യക്തിക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു.
വിദ്യാർത്ഥി നേതാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും അക്രമികളെ 24 മണിക്കൂറിനുള്ളിൽ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അസം വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു.
Comments