ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായ സംഭരണശേഷിയായ 142 അടിയിലെത്തി. ഇതോടെ അണക്കെട്ടിന്റെ ഒൻപത് ഷട്ടറുകൾ ഉയർത്തി. അഞ്ച് ഷട്ടറുകൾ 60 സെന്റീമീറ്റർ വരെും, നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വരെയുമാണ് ഉയർത്തിയത്. നീരൊഴുക്ക് വർദ്ധിച്ചതിനാൽ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് ലഭിച്ചത്. ഇതിനെ തുടർന്ന് ഡാമിലേയ്ക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. 141.9 അടിയായിരുന്നു ഇന്നലെ രാത്രിയിലെ ജലനിരപ്പ്. എന്നാൽ രാവിലെ ജലനിരപ്പ് 142 അടിയിലെത്തിയതോടെ തമിഴ്നാട് ഷട്ടറുകൾ തുറന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് ഷട്ടറുകൾ തുറന്നത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് തമിഴ്നാട് ജില്ലാ ഭരണകൂടത്തിന് നൽകിയത്.
അതേസമയം, തമിഴ്നാടിന്റെ മുന്നറിയിപ്പ് ജനങ്ങളിലേയ്ക്ക് എത്തുന്നതിന് മുൻപ് തന്നെ ഷട്ടറുകൾ ഉയർത്തിയെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ജനങ്ങൾ അറിയാതെയുള്ള നീക്കമാണിതെന്നാണ് പെരിയാർ തീരവാസികളും പറയുന്നത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Comments