മുംബൈ: ഒമിക്രോൺ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ 1,000 യാത്രക്കാരെങ്കിലും മുംബൈയിൽ എത്തിയതായി റിപ്പോർട്ട്. എന്നാൽ ഇതിൽ 466 പേരുടെ വിവരങ്ങൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതിൽ 100 പേരുടെ സ്രവ സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു
‘കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ആയിരത്തോളം യാത്രക്കാർ മുംബൈയിൽ എത്തിയതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. എന്നാൽ ഇതുവരെ 466 യാത്രക്കാരുടെ പട്ടിക മാത്രമാണ് കൈമാറിയത്’ ബ്രിഹൻമുംബൈ അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ സുരേഷ് കക്കാനി പറഞ്ഞു. 466 യാത്രക്കാരിൽ 100 പേരും മുംബൈയിൽ നിന്നുള്ളവരാണ്. അവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ പരിശോധനാഫലം ലഭിച്ചേക്കുമെന്നും കകാനി അറിയിച്ചു.
അതേസമയം, ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും എത്തിയ 99 പേർ മുംബൈയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഡെൽറ്റ വകഭേദത്തേക്കാൾ ആറിരട്ടി വ്യാപനശേഷി ഒമിക്രോണിനുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.
Comments