അഹമ്മദാബാദ് : ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ കാവിക്കൊടി പാറിച്ചതിന് പിന്നാലെ ഗുജറാത്തിലും വിജയ തേരോട്ടം നടത്തി ബിജെപി. വാപി മുൻസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ 44 സീറ്റുകളിൽ 37 ഇടത്തും ബിജെപി വിജയിച്ചു. ഏഴ് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്. ബിജെപിയെ തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചുകൊണ്ട് പോരാട്ടത്തിന് ഇറങ്ങിയ ആം ആദ്മി പാർട്ടി വട്ടപ്പൂജ്യത്തിലൊതുങ്ങി.
ഒരു സീറ്റിൽ എതിരാളികൾ ഇല്ലാതെയാണ് ബിജെപി ആധിപത്യം സ്ഥാപിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മികച്ച പ്രവർത്തനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസമായാണ് ബിജെപിയുടെ വിജയത്തെ കണക്കാക്കുന്നത്. വാപിയിലെ അഞ്ചാം വാർഡിൽ മൂന്ന് സീറ്റും ആറാം വാർഡിൽ നാല് സീറ്റും മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. ബിജെപി മികച്ച ഭരണം കാഴ്ചവെക്കുന്ന സംസ്ഥാനത്ത് മറ്റ് പാർട്ടികൾക്ക് സ്ഥാനമില്ലെന്ന് അടിവരയിട്ടുറപ്പിക്കുന്നതാണ് വാപി മുൻസിപാലിറ്റി തെരഞ്ഞെടുപ്പ് ഫലം.
മുംബൈക്കും സൂറത്തിനും ഇടയിലുളള വ്യാവസായിക നഗരമായ വാപിയിൽ 2016 ലും ബിജെപി തന്നെയാണ് മുന്നിലെത്തിയത്. അന്ന് 44 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 41 സീറ്റുകളും ബിജെപി നേടിയെടുത്തിരുന്നു. മൂന്ന് സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്.
Comments