കോട്ടയം: രാജ്യത്ത് പട്ടികജാതിക്കാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ കേരളം ഒന്നാമതാണെന്ന് ചൂണ്ടിക്കാട്ടി പട്ടികജാതി മോർച്ച. നാഷണൽ ക്രൈം ബ്യൂറോയുടെ കണക്കുകൾ ഉദ്ധരിച്ച് കോട്ടയത്ത് ചേർന്ന പട്ടികജാതി മോർച്ച സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം അടിവരയിട്ട് ചൂണ്ടിക്കാട്ടുന്നത്. ഈ കണക്കുകൾ ഞെട്ടിക്കുന്നതാണെന്നു പ്രമേയത്തിൽ അഭിപ്രായപ്പെടുന്നു.
കേരളത്തിൽ ഒരുലക്ഷം പട്ടികജാതിക്കാരിൽ ശരാശരി 27.8 പേർക്ക് നേരെയാണ് അതിക്രമം നടക്കുന്നത്. തമിഴ്നാട്ടിൽ ഈ നിരക്ക് 8.8 മാത്രമാണ്. ദേശീയ ശരാശരിയെക്കാൾ 25.5
കൂടുതൽ ആണ് കേരളത്തിന്റെ നിരക്ക്. ജാതിയുടെ അടിസ്ഥാനത്തിലുള്ള അതിക്രമങ്ങൾ കൂടി വരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പട്ടികജാതിക്കാർ കടുത്ത ജാതി വിവേചനം നേരിടുന്നു.
2016 മുതൽ പട്ടികജാതി വികസന വികസന വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളിലും നടന്നിട്ടുള്ള ഫണ്ട് വിനിയോഗത്തെ കുറിച്ച് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ വിങ് അന്വേഷണം നടത്തണമെന്നും തട്ടിപ്പുകളെ കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും സമാനതകളില്ലാത്ത പട്ടികജാതി ഫണ്ട് വെട്ടിപ്പാണ് നടക്കുന്നത്. തിരുവനന്തപുരം നഗരസഭയിൽ 76.47ലക്ഷത്തിന്റെ വെട്ടിപ്പ് നടന്നു. പട്ടികജാതി വകുപ്പിന്റെ കീഴിൽ ഉള്ള 16ഓഫീസുകളിൽ തട്ടിപ്പ് നടന്നുവെന്ന് മന്ത്രി തന്നെ നിയമസഭയിൽ സമ്മതിച്ചിട്ടും അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകുന്നില്ല.
ഭവന നിർമ്മാണ പദ്ധതി സ്തംഭിച്ചു. ഒരു ലക്ഷത്തിലധികം പട്ടികജാതിക്കാർക്ക് കേരളത്തിൽ വീടില്ല. കേന്ദ്രസർക്കാർ പട്ടികജാതി ക്ഷേമത്തിന് അനുവദിച്ച പദ്ധതികൾ നടപ്പിലാക്കാതെ അട്ടിമറിക്കുകയും ഫണ്ട് വകമാറ്റി ചിലവഴിക്കുകയുമാണ് ചെയ്യുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. എസ് സി പ്രമോട്ടർമാരെ നിയമിക്കുന്ന കാര്യത്തിൽ മാനദണ്ഡം പുനക്രമീകരിക്കണം. നിശ്ചിത യോഗ്യത ഉള്ളവരെ എഴുത്തു പരീക്ഷയുടെയോ ഒബ്ജക്റ്റീവ് പരീക്ഷയുടെയോ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കണമെന്ന് പട്ടികജാതി മോർച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Comments