തിരുവനന്തപുരം ; തിരുവനന്തപുരം മുതൽ കാസർകോട് വരെ അതിവേഗ റെയിൽ പാത നിർമ്മിക്കുന്ന പദ്ധതിയായ കെ റെയിൽ ഹരിത പദ്ധതിയാണെന്ന അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിന് വേണ്ടിയാണ് ഇത് നടപ്പിലാക്കുന്നത്. എല്ലാതരത്തിലും സ്വാഗതാർഹമായ പദ്ധതിയായ കെ റെയിലിനെതിരെ പ്രതിഷേധം നടത്തുന്നതിലൂടെ കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാനാണ് അവിശുദ്ധ കൂട്ടുകെട്ടുകൾ ശ്രമിക്കുന്നത് എന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര നയങ്ങൾക്കെതിരെ രാജ്ഭവന് മുൻപിൽ നടത്തിയ ധർണ ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെ റെയിൽ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ ഉൾപ്പെടെ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ വൻ കടക്കെണിയിലാക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന് അഭിപ്രായവും ശക്തമാണ്. ബിജെപിയും കോൺഗ്രസും പദ്ധതിക്കെതിരെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിമർശനങ്ങൾ തണുപ്പിക്കാൻ മുഖ്യമന്ത്രി പദ്ധതിയെക്കുറിച്ച് വിവരിച്ചത്.
ഈ നാടിന്റെ വികസനം സാധാരണഗതിയിൽ ആഗ്രഹിക്കേണ്ടവരെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവരികയാണ്. സമ്പൂർണ ഹരിത പദ്ധതിയായ സിൽവർ ലൈനിന് എതിരായ പ്രചാരണങ്ങൾ മനപ്പൂർവ്വമാണ് നടത്തുന്നത്. കെ റെയിൽ പദ്ധതിയിലൂടെ വൻ വികസനം കൊണ്ടുവരാൻ സാധിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. അരലക്ഷത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകാനാവും. ഇതിനെല്ലാം തുകകൾ വിലയിരുത്തിയിട്ടുണ്ടെന്ന് പിണറായി വിജയൻ വ്യക്തമാക്കി.
കേരളത്തിന്റെ ഭാവി കണക്കാക്കിയുള്ള പദ്ധതിയാണിത്. നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താൻ സാധിക്കും. ഇപ്പോഴതിന് 12 മണിക്കൂറിലധികം സമയം ആവശ്യമാണ്. പദ്ധതി നടപ്പാക്കുമ്പോൾ എടുക്കുന്ന ഭൂമിക്ക് വേണ്ടി വകയിരുത്തിയത് 7025 കോടി രൂപയാണ്. കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ വേണ്ടി 4460 കോടി നീക്കിവെച്ചു. പുനരധിവാസത്തിന് 1730 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
പൂർണമായും പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ ആളുകൾ മാത്രമല്ല ചരക്ക് നീക്കവും നടക്കും. പരിസ്ഥിതി ലോല പ്രദേശത്ത് കൂടെയോ വന്യജീവി മേഖലകളിലൂടെയോ കടന്ന് പോകില്ല. പുഴകൾ, അരുവികൾ ഒന്നിന്റെയും ഒഴുക്ക് തടയില്ല. നെൽപാടങ്ങളെ ഇല്ലാതാക്കാതെ തൂണുകളിലൂടെയാണ് പോവുക.പ്രളയത്തിലെ ഏറ്റവും ഉയർന്ന ജല നിലവാരത്തിലും ഉയർന്ന രീതിയിലാണ് പാത പോവുക എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Comments