കാലിഫോർണിയ: ട്വിറ്റർ സിഇഒ ആയി നിയമിതനായ ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാളിനെതിരെ ട്വിറ്ററിൽ വ്യാപക വിദ്വേഷ പ്രചാരണം. അഗ്രവാൾ ട്വിറ്ററിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് സ്വന്തം അക്കൗണ്ടിലിട്ട ഒരു ട്വീറ്റ് കുത്തിപ്പൊക്കിയാണ് ക്യാമ്പെയ്ൻ നടക്കുന്നത്. പരാഗ് വംശീയവാദിയെന്ന് മുദ്രകുത്താനാണ് നീക്കം.
2010 ഒക്ടോബർ 26 ന് അഗ്രവാൾ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റുമായി ബന്ധപ്പെടുത്തിയാണ് ആരോപണം ഉയർന്നത്. മുസ്ലീങ്ങളെയും തീവ്രവാദികളെയും തമ്മിൽ അവർക്ക് വേർതിരിച്ചുകാണാൻ കഴിയുന്നില്ലെങ്കിൽ താൻ എങ്ങനെ വെളളക്കാരെയും വംശീയ വിദ്വേഷികളെയും വേർതിരിച്ചുകാണും എന്നതായിരുന്നു പോസ്റ്റ്. എന്നാൽ കൊമേഡിയൻ ആസിഫ് മാണ്ഡ്വി നടത്തിയ ഒരു അഭിപ്രായമാണ് താൻ പങ്കുവെച്ചതെന്ന് ഒരു കമന്റിന് മറുപടിയായി പരാഗ് കുറിച്ചു.
ഇന്നലെയാണ് ട്വിറ്റർ സഹസ്ഥാപകനായ ജാക്ക് ഡോർസി രാജിവെച്ചതിനെ തുടർന്ന് 37 കാരനായ പരാഗ് അഗ്രവാളിനെ പുതിയ സിഇഒ ആയി നിയമിച്ചത്. ട്വിറ്ററിന്റെ ചീഫ് ടെക്നിക്കൽ ഓഫീസർ ആയിരുന്നു അദ്ദേഹം. ബോംബെ ഐഐടിയിലെ പൂർവ്വവിദ്യാർത്ഥി കൂടിയാണ് പരാഗ് അഗ്രവാൾ. 2011 ലാണ് ആഡ്സ് എൻജിനീയറായി അദ്ദേഹം ട്വിറ്ററിൽ എത്തുന്നത്.
യുഎസ് രാഷ്ട്രീയവൃത്തങ്ങളും വിവാദം ഏറ്റുപിടിച്ചിട്ടുണ്ട്. പുതിയ സിഇഒ എല്ലാവരെയും ഒരുപോലെ കാണുമെന്ന് എങ്ങനെ വിശ്വസിക്കാനാകുമെന്നായിരുന്നു കോളറാഡോയിലെ റിപ്പബ്ലിക്കൻ പ്രതിനിധി കെൻ ബക്കിന്റെ അഭിപ്രായം.
തീവ്ര വലതുപക്ഷ വെബ്സൈറ്റായ ബ്രെറ്റ്ബാർട്ട് ആണ് പഴയ ട്വീറ്റുമായി വിവാദത്തിന് തുടക്കമിട്ടത്. അഗ്രവാൾ വംശീയതയെ പിന്തുണയ്ക്കുന്നുവെന്ന നിരീക്ഷണവും വെബ്സൈറ്റ് നടത്തിയിരുന്നു. അഗ്രവാളിന്റെ പഴയ ഒരു അഭിമുഖത്തിൽ അഭിപ്രായ സ്വാതന്ത്ര്യം ട്വിറ്ററിന്റെ അജൻഡയല്ലെന്ന പരാമർശവും ഇവർ ചൂണ്ടിക്കാട്ടി. അതേസമയം അഗ്രവാളിനെ പിന്തുണച്ചുളള ട്വീറ്റുകളും അഭിപ്രായപ്രകടനങ്ങളും സജീവമായി പുറത്തുവരുന്നുണ്ട്.
Comments