തൃശൂർ ; ഇരിങ്ങാലക്കുടയിൽ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഫോർമാലിൻ ഉള്ളിൽ ചെന്നാണ് യുവാക്കൾ മരിച്ചത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് അബദ്ധത്തിൽ കഴിച്ചതാണോ അതോ മറ്റാരെങ്കിലും നൽകിയതാണോയെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനായി പ്രത്യേക സംഘം രൂപീകരിച്ചതായും റൂറൽ എസ്പി ജി പൂങ്കുഴലി അറിയിച്ചു.
ഇരിങ്ങാലക്കുട ചന്തക്കുന്നിൽ ഗോൾഡൻ ചിക്കൻ സെന്റർ ഉടമ കണ്ണംമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ നിശാന്ത് (43), ഇരിങ്ങാലക്കുട തട്ടുകട നടത്തുന്ന പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ശങ്കരന്റെ മകൻ ബിജു (42) എന്നിവരാണ് മരിച്ചത്. വിഷ ദ്രാവകം ഉള്ളിൽ ചെന്ന് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം. മദ്യത്തിൽ ഫോർമാലിൻ ഒഴിച്ചാണ് നിശാന്ത് കഴിച്ചത്. ബിജു വെള്ളം കൂട്ടിയാണ് ഫോർമാലിൻ കഴിച്ചത്. ഇരുവരുടേയും ആന്തരിക അവയവങ്ങൾ മുഴുവൻ വെന്തനിലയിലാണ്.
എന്നാൽ കോഴിക്കട ഉടമയായ നിശാന്തിന്റെ കയ്യിൽ ഫോർമാലിൻ എങ്ങനെ വന്നുവെന്ന് വ്യക്തമായിട്ടില്ല. വാങ്ങിവച്ച ചാരായം മറ്റാരെങ്കിലും എടുത്ത് കഴിച്ച ശേഷം പകരം ഫോർമാലിൻ ഒഴിച്ചുവച്ചതാണോയെന്ന് പോലീസ് സംശയിക്കുന്നു. കോഴിക്കടയിൽ സൂക്ഷിച്ച ഫോർമാലിൻ വെള്ളമാണെന്ന് കരുതി കഴിച്ചതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഫോർമാലിന്റെ ഉറവിടം കണ്ടെത്താനുള്ള പോലീസിന്റെ അന്വേഷണവും തുടരുന്നുണ്ട്. ഫോർമാലിൻ ഒഴിച്ചാൽ മദ്യത്തിന് വീര്യം കൂടുമോയെന്ന് യുവാക്കളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതായേക്കാമെന്നും സംശയമുണ്ട്.
Comments