വാഷിംഗ്ടൺ: ഉക്രൈയിന് മേൽ റഷ്യയുടെ സമ്മർദ്ദം ഇല്ലാതാക്കാൻ തുറന്ന പോരാട്ടത്തിനൊരുങ്ങി അമേരിക്ക. അധിനിവേശ സ്വഭാവത്തോടെ ഉക്രൈനെ സമീപിക്കരുതെന്ന ശക്തമായ മുന്നറിയിപ്പാണ് അമേരിക്ക നൽകിയത്. അമേരി ക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നേരിട്ടിറക്കിയ പ്രസ്താവനയ്ക്ക് പിന്നാലെ നാറ്റോ മേധാവി ജനറൽ ജെൻസ് സ്റ്റോൾറ്റൻ ബർഗും റഷ്യയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
റഷ്യയുടേത് തികച്ചും അനാവശ്യ ഇടപെടലാണ്. ഉക്രൈൻ അമേരിക്കയുടെ സുഹൃദ് രാജ്യമാണ്. യൂറോപ്യൻ യൂണിയന്റെ ഭാഗമായ മേഖലയിൽ അനാവശ്യ സംഘർഷ സാഹചര്യമാണ് പുടിൻ സൃഷ്ടിക്കുന്നതെന്നും ബ്ലിങ്കൻ പറഞ്ഞു. ഉക്രൈനെ സഹായിക്കാൻ അമേരിക്ക ശ്രമിക്കുന്നതിനെതിരെയാണ് റഷ്യൻ നീക്കം.
ഹോളോഡോമോർ എന്ന പേരിൽ ചരിത്രത്തിൽ ഏറെ ഭീതിയോടെ ഓർക്കുന്ന പട്ടിണിമരണങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ജനതയാണ് ഉക്രൈനിലേത്. ഇന്നവർ സ്വതന്ത്ര ജനതയും ഭരണകൂടവുമാണ്. റഷ്യ ഇന്നും ഉക്രൈനോട് ശത്രുത യോടെയാണ് പെരുമാറുന്നതെന്നും അമേരിക്ക ആരോപിച്ചു.
യൂറോപ്യൻ മേഖലയിലെ രാജ്യങ്ങൾക്ക് നേരെ റഷ്യ എടുക്കുന്ന സമ്മർദ്ദ തന്ത്രങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് നാറ്റോ മേധാവിയും മുന്നറിയിപ്പു നൽകുന്നത്. അതിർത്തി പങ്കിടുന്ന രാജ്യമായിരുന്നിട്ടും ഉക്രൈന് നേരെ റഷ്യ എടുക്കുന്ന നയം പിടിച്ചെടുക്കൽ സ്വഭാവമുള്ളതാണെന്നും അമേരിക്കയും നാറ്റോ സഖ്യവും ആരോപിച്ചു. ഇതിനിടെ തികച്ചും തെറ്റിദ്ധാരണയാണ് ഉക്രൈൻ-റഷ്യ വിഷയത്തിൽ ആഗോളതലത്തിൽ പ്രചരിക്കുന്നതെന്ന് ക്രംലിൻ വക്താവ് ജിമിത്രി പെസ്കോവ് പറഞ്ഞു.
Comments