കൊല്ലം: മണിക്കൂറുകൾ നീണ്ട ഡ്യൂട്ടിക്ക് ശേഷം പൊലീസ് സ്റ്റേഷന് പുറത്തേക്കിറങ്ങുന്നതിനിടെ പടിക്കെട്ടിൽ തലയടിച്ചു വീണ് ചികിത്സയിലായിരുന്ന എഎസ്ഐ മരിച്ചു. എഴുകോൺ സ്റ്റേഷനിലെ എഎസ്ഐ പെരുമ്പുഴ അസീസി അറ്റോൺമെന്റ് ആശുപത്രിക്ക് സമീപം ശ്രീമതി വിലാസത്തിൽ ബി ശ്രീനിവാസൻ പിള്ള (47) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ എഴുകോൺ പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ 9 മണിക്കാണ് ശ്രീനിവാസൻ പിള്ള ജോലിക്ക് കയറിയത്. ശനിയാഴ്ച രാവിലെ 9ന് ജോലി കഴിഞ്ഞ് ഇറങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെ രാവിലെ 7.30ഓടെ പുറത്തേക്ക് ഇറങ്ങുമ്പോൾ പടിക്കെട്ടിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.
വീഴ്ചയിൽ ഇദ്ദേഹത്തിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ഉടനെ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും, വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ചികിത്സ തുടരുന്നതിനിടെ മസ്തിഷ്കാഘാതം സംഭവിച്ചു. രണ്ട് വർഷമായി എഴുകോൺ സ്റ്റേഷനിൽ എ.എസ്.ഐ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: വി.എസ്. പ്രീത (പ്ലാനിങ് ബോർഡ് ഓഫിസ്, തിരുവനന്തപുരം). മക്കൾ: ശ്രീലക്ഷ്മി, ഗായത്രി (ഇരുവരും വിദ്യാർത്ഥിനികൾ). ഇദ്ദേഹത്തിന്റെ ബന്ധുക്കൾ സമ്മതം അറിയിച്ചതിനെ തുടർന്ന് വൃക്ക, കരൾ എന്നീ അവയവങ്ങൾ കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലേക്ക് ദാനം ചെയ്തു.
Comments