ഇൻഡോർ: അയോദ്ധ്യ നഗരത്തിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഐആർസിടിസിയുടെ നേതൃത്വത്തിൽ ‘രാംപഥ് യാത്ര’ട്രെയിൻ അടുത്ത സർവീസ് നടത്താനൊരുങ്ങുന്നു. ഗുജറാത്തിൽ നിന്നാണ് ഇത്തവണ ട്രെയിൻ യാത്ര ആരംഭിക്കുന്നത്. മദ്ധ്യപ്രദേശിലൂടെ കടന്ന് അയോദ്ധ്യയിൽ എത്തിച്ചേരുന്ന വിധമാണ് യാത്രാപഥം ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം 25 മുതൽ ട്രെയിൻ സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് ഐആർസിടിസി റീജണൽ മാനേജർ കൃഷ്ണ കുമാർ പറഞ്ഞു.
640 സീറ്റുകളാണ് ട്രെയിനിൽ ഉള്ളത്. ഗുജറാത്തിലെ സബർമതി സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിച്ച് രത്ലം, ഉജ്ജൈനി വഴി അയോദ്ധ്യയിൽ എത്തിച്ചേരും. അയോദ്ധ്യയിലേക്ക് യാത്ര പോകുന്ന ഭക്തർക്ക് നന്ദിഗ്രാം, വാരാണസി, പ്രയാഗ് രാജ് എന്നിവിടങ്ങളിലേക്ക് പോകാനുള്ള സൗകര്യങ്ങളും ഒരുക്കും. റോഡ് മാർഗം ഇവിടെ പോകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഏഴ് രാത്രിയും എട്ട് പകലുമാണ് യാത്രയ്ക്കെടുക്കുന്നത്.
എസി കമ്പാർട്മെന്റിൽ 320 സീറ്റുകളും സ്ലീപ്പർ കോച്ചിൽ 320 സീറ്റുകളും എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഐആർസിടിസി വഹിക്കും. എസി കോച്ചുകളിൽ 12,600 രൂപയും സ്ലീപ്പറിൽ 7,560 രൂപയും മാത്രമാണ് ഒരാൾക്ക് ചെലവ് വരുന്നത്. ഓൺലൈൻ വഴി സീറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും.
കൊറോണ അടിയന്തര സാഹചര്യം നേരിടുന്നതിനായി ട്രെയിനിൽ ഐസോലേഷൻ വാർഡുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഉണ്ടാകും. ഈ വർഷത്തെ മൂന്നാമത്തെ രാംപഥ് യാത്രയാണിത്. ഫെബ്രുവരിയിൽ ഇൻഡോറിൽ നിന്നും, നവംബറിൽ പൂനെയിൽ നിന്നുമാണ് ഇതിന് മുൻപ് രാംപഥ് യാത്ര ട്രെയിൻ സർവീസ് ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ട് തവണയും ഭക്തരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അധികൃതർ പറയുന്നു.
Comments