തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സാഗർപൂർ സ്വദേശി ഭാഗ്യരാജ് (22) ആണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണസംഘം ഡൽഹിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാർത്ഥിയാണിയാൾ. കേസിൽ തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഇതോടെ പ്രവീണ പോലീസിൽ പരാതി നൽകുകയായിരുന്നു.
കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ പോലും ഇയാൾ ദുരുപയോഗം ചെയ്തതായി പ്രവീണ പറയുന്നു. ആദ്യം ഈ യുവാവ് പ്രവീണയുടെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചിരുന്നു. ആദ്യം നല്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ഇതെല്ലാം ലൈക്ക് ചെയ്യണമെന്ന ആവശ്യവുമായി ഇയാൾ പ്രവീണയെ വിളിക്കുകയും ചെയ്തു. എന്നാൽ അതിന് താത്പര്യമില്ലെന്ന് പറഞ്ഞ് പ്രവീണ ഒഴിയുകയായിരുന്നു. ഇതോടെയാണ് അശ്ലീലചിത്രങ്ങളിൽ പ്രവീണയുടെ മുഖം വച്ച് പ്രചരിപ്പിക്കാൻ തുടങ്ങിയത്. സിനിമ മേഖലയിലെ പലരേയും ടാഗ് ചെയ്ത് കൊണ്ടായിരുന്നു ഈ പ്രവർത്തി. സുഹൃത്തുക്കൾ പറഞ്ഞ് വിവരം അറിഞ്ഞതോടെ പ്രവീണ ഇയാളെ വിളിച്ച് താക്കീത് ചെയ്തു. എന്നാൽ വീണ്ടും വൈരാഗ്യത്തോടെ ഇയാൾ അതേകാര്യം ചെയ്യുകയായിരുന്നുവെന്ന് പ്രവീണ പറയുന്നു.
പ്രവീണയുടെ ചിത്രങ്ങൾക്ക് പുറമെ കുടുംബാംഗങ്ങളുടെ ഫോട്ടോയും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാഗ്യരാജിനേയും മണികണ്ഠനേയും അറസ്റ്റ് ചെയ്തത്. പ്രവീണക്ക് പുറമെ മറ്റ് സീരിയൽ സിനിമാ താരങ്ങളുടെ ചിത്രങ്ങളും ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമിന് നൽകിയ പരാതിക്ക് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പരാതിയിൽ നടപടി സ്വീകരിച്ചത്.
Comments