റിയാദ് : കൊറോണ വൈറസിന്റെ വകഭേദം ഒമൈക്രോൺ സൗദി അറേബ്യയിൽ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വടക്കേ ആഫ്രിക്കൻ രാജ്യത്ത് നിന്ന് എത്തിയ സൗദി പൗരനിൽ ആണ് ഒമൈക്രോൺ ബാധ കണ്ടെത്തിയത്. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രോഗിയുമായി സമ്പർക്കം പുലർത്തിയവരെയും ക്വാറന്റൈനിലേക്ക് മാറ്റി.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് അനുസരിച്ച് പരിവർത്തനം സംഭവിച്ച ഒമൈക്രോൺ കൊറോണ വൈറസ് വേരിയന്റ് അന്താരാഷ്ട്രതലത്തിൽ വ്യാപിക്കാനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും ശക്തിയുള്ളതാണ്. ഒമൈക്രോൺ പടരുന്ന സാഹചര്യത്തിൽ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്ക് വരുന്നതും പോകുന്നതുമായ വിമാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരുന്നു.
മലാവി, സാംബിയ, മഡഗാസ്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമോറോസ് എന്നീ രാജ്യങ്ങൾക്കാണ് യാത്ര വിലക്ക്. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ എത്തുന്ന സൗദി ഇതര യാത്രക്കാർക്ക് സൗദി അധികൃതർ അനുവദിക്കുന്ന മറ്റ് രാജ്യങ്ങളിൽ 14 ദിവസം ചെലവഴിച്ചാലും സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല.
Comments