കാബൂൾ: ഇറാന്റെ പടിഞ്ഞാറൻ പ്രവിശ്യയിൽ അതിർത്തി മേഖലയോട് ചേർന്ന് അഫ്ഗാനിസ്ഥാനിലെ താലിബാനും ഇറാനിയൻ സേനയും തമ്മിൽ വെടിവയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇറാന്റെ അതിർത്തി രക്ഷാ സേനയും താലിബാനും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. അഫ്ഗാൻ പ്രവിശ്യയായ നിമ്രോസിനോട് ചേർന്നാണ് സംഭവം. അഫ്ഗാനിസ്ഥാനുമായി 900 കിലോമീറ്റർ അതിർത്തിയാണ് ഇറാൻ പങ്കിടുന്നത്. അഫ്ഗാനിൽ അട്ടിമറി ഭരണത്തിലൂടെ അധികാരത്തിലെത്തിയ താലിബാൻ സർക്കാരിനെ ഇറാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല.
അതിർത്തി സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അവിടെ താമസിക്കുന്നവർ തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്നാണ് ഇറാനിയൻ വിദേശകാര്യവക്താവ് സയീദ് ഖതീബ്സദേ സംഭവത്തെ കുറിച്ച് പറഞ്ഞത്. താലിബാന്റെ പേരെടുത്ത് വിമർശിക്കാൻ ഇദ്ദേഹം തയ്യാറായിട്ടില്ല. ‘പ്രശ്നങ്ങൾ പരിഹരിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളുടേയും സുരക്ഷാ സേനാംഗങ്ങൾ തമ്മിൽ സംസാരിച്ച് വെടിവയ്പ്പ് അവസാനിപ്പിച്ചുവെന്നും’ സയീദിന്റെ പ്രസ്താവനയിൽ പറയുന്നു.
ഇറാന്റെ കർഷകർ സുരക്ഷാ അതിർത്തിയോട് ചേർന്ന് സഞ്ചരിച്ചപ്പോൾ ഇത് തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് താലിബാൻ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. താലിബാൻ ആദ്യം വെടിയുതിർത്തുവെന്നും, ഇറാൻ സേന ഇതിനോട് തിരിച്ചടിച്ചുവെന്നും ഇവർ പറയുന്നു. അഫ്ഗാനിസ്ഥാൻ തങ്ങളുടെ അതിർത്തി രാജ്യങ്ങളോട് സൗഹാർദ്ദപരമായി പെരുമാറണമെന്ന് ഇറാൻ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന ആറ് രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലാണ് ഇറാൻ ഈ ആവശ്യം മുന്നോട്ട് വച്ചത്.
Comments