കൊച്ചി : ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി അഭിഭാഷക രംഗത്തേക്ക് . ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സില്‍ ഞായാറാഴ്ചയാണ് ഓഫീസ് തുറക്കുക . ഉദ്ഘാടന ചടങ്ങില്‍ പി സി ജോര്‍ജും മോഹന്‍ദാസും പങ്കെടുക്കും. എന്നാൽ കോടിയേരി ബാലകൃഷ്ണന് പങ്കെടുക്കില്ല എന്നാണ് സൂചന .
പി സി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന് നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷിന്റെ പുതിയ സംരംഭം. ഷോണും നിനുവും ബിനീഷിന്റെ സഹപാഠികളാണ്.
നേരത്തേ അഭിഭാഷകനാകാനുള്ള തയാറെടുപ്പു നടക്കുന്നതിനിടെയാണ് കേസിൽ കുടുങ്ങി ജയിലിൽ പോകുന്നത്. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് പുറത്തിറങ്ങാനായത് . 2006ൽ എൻറോൾ ചെയ്തതാണ് മൂന്ന് പേരും . ഷോൺ ജോർജ്ജ് രണ്ടു വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്.
എട്ട് മാസം നീണ്ടുനിന്ന വാദത്തിന് ശേഷം ഉപാധികളോടെയായിരുന്നു കോടതി ബിനീഷിനു ജാമ്യം നൽകിയത് . കാൻസർ ബാധിതനായ അച്ഛനെ ശുശ്രൂഷിക്കാൻ നാട്ടിൽ പോകണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിനീഷ് ജാമ്യാപേക്ഷ നൽകിയത്.
Comments