പാലക്കാട്: ബിജെപി സംഘം ഇന്ന് അട്ടപ്പാടിയിലെത്തും. മേഖലയിലെ ശിശുമരണങ്ങളെ കുറിച്ചും, ആദിവാസി വിഭാഗങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വകമാറ്റിയതും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ബിജെപി സംഘം ഇന്ന് അട്ടപ്പാടിയിലെത്തുന്നത്. കുമ്മനം രാജശേഖരൻ, ഡോ.കെ.എസ്.രാധാകൃഷ്ണൻ എന്നിവർ അടങ്ങുന്നതാണ് സംഘം. ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ, സി.കൃഷ്ണകുമാർ തുടങ്ങിയവരും സംഘത്തിലുണ്ട്. ശിശുമരണങ്ങൾ നടന്ന രണ്ട് ഊരുകൾ, കോട്ടത്തറ ആശുപത്രി എന്നിവിടങ്ങൾ സന്ദർശിക്കും.
ഔദ്യോഗിക കണക്കനുസരിച്ച് 2012 മുതൽ 2021 നവംബർവരെയുള്ള 10 വർഷം 136 ശിശുമരണമാണ് അട്ടപ്പാടിയിലുണ്ടായത്. ഇതിൽ ഏറ്റവുംകൂടുതൽ 2013-ലാണ്. 31 കുഞ്ഞുങ്ങളാണ് അന്ന് മരിച്ചത്. ഈ വർഷം നവംബർ വരെ എട്ട് കുട്ടികൾ മരിച്ചു. ജനിച്ച് രണ്ടു ദിവസം മുതൽ പത്തുമാസം വരെ പ്രായമുള്ള കുട്ടികൾ ഇതിൽപ്പെടും. ഒരുവർഷം ശരാശരി 10,000 ഗർഭിണികൾ അട്ടപ്പാടിയിൽ രജിസ്റ്റർചെയ്യുന്നുണ്ട്. ഇവർക്ക് ആവശ്യമായ ഭക്ഷണമോ മരുന്നുകളോ ലഭിക്കാത്തത് അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും മരണത്തിലേക്ക് വരെ വഴി വയ്‌ക്കുന്ന സാഹചര്യമാണ് ഉള്ളത്.
ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ആകെയുള്ള 426 ഗർഭിണികളിൽ 245 പേർ ഹൈറിസ്‌ക് പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഇതിൽ തന്നെ ഗുരുതരമായ മറ്റ് പല അസുഖങ്ങളും നേരിടുന്നവരുമുണ്ട്.
Comments