ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിലെത്തും. ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി ഉൾപ്പെടെ 18,000 കോടി രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കമിടുന്നത്. പ്രദേശത്തെ റോഡ്, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ടൂറിസം വികസനത്തിനും ഇത് ഏറെ സഹായകമാകും. 2021നും 2023നും ഇടയിൽ ദേശീയപാതാ വികസനം ലക്ഷ്യമിട്ടുള്ള 83ഓളം പ്രൊജക്ടുകളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു.
വനത്തിനുള്ളിലൂടെ റോഡ് കടന്നുപോകുന്ന ഭാഗങ്ങളിൽ വന്യജീവികൾക്ക് തടസ്സം കൂടാതെ കടന്നുപോകുന്നതിനായുള്ള പ്രത്യേക ഇടനാഴിയും നിർമ്മിക്കുന്നുണ്ട്. വന്യജീവികളുടെ സഞ്ചാരപാത സുഗമമാക്കുന്നതിനായി 12 കിലോമീറ്റർ നീളത്തിൽ നീളത്തിൽ നിർമ്മിക്കുന്ന ”വൈൽഡ്ലൈഫ് എലിവേറ്റഡ് കൊറിഡോർ” ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇടനാഴിയായിരിക്കും. ഡെറാഡൂണിലെ ദത് കാളി ക്ഷേത്രത്തിന് സമീപത്തായി 340 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാത ഇവിടേക്കെത്തുന്ന ഭക്തർക്കും വലിയ ആശ്വസമാകും. വാഹനങ്ങൾ മൃഗങ്ങളെ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ വലിയ തോതിൽ ഒഴിവാക്കാനും ഇതിലൂടെ കഴിയും.
ബദരീനാഥിൽ നിന്നും ധാമിലേക്കുള്ള വഴിയിലുള്ള ലംബാഗഡിൽ മണ്ണിടിച്ചിൽ പോലുള്ള പ്രകൃതിക്ഷോഭങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെടുന്നതിന് നിയന്ത്രണം വരുത്തുന്നതിനായി മണ്ണിടിച്ചിൽ ലഘൂകരണ പദ്ധതി നടപ്പാക്കും. എൻഎച്ച്-58ലുള്ള സകനിധർ, ശ്രീനഗർ, ദേവപ്രയാഗ് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഗുരുതരമായ മണ്ണുവീഴ്ച പ്രശ്നങ്ങൾ നേരിടുന്ന സ്ഥലങ്ങളാണ്. ഈ സ്ഥലങ്ങളിലെല്ലാം മണ്ണിടിച്ചിലിനെ പ്രതിരോധിക്കാനുള്ള കാര്യങ്ങൾ നടപ്പാക്കും. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും അദ്ദേഹം ഇന്ന് തുടക്കം കുറിക്കും. ഡെറാഡൂണിലെ മെഗാ റാലിയേയും അദ്ദേഹം അഭിസംബോധന ചെയ്യും. ഉത്തരാഖണ്ഡിൽ അടുത്ത വർഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
Comments