കോഴിക്കോട്: കൊല്ലപ്പെട്ടവന്റെ ചോരയിൽ പോലും രാഷ്ട്രീയലാഭം കാണുന്ന കഴുകൻ മനസാണ് സിപിഎമ്മിനെന്ന് ബിജെപി നേതാവ് എം.ടി രമേശ്. തിരുവല്ലയിൽ സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ ബിജെപി പ്രവർത്തകരെ പഴിചാരുന്ന സിപിഎം നിലപാടിനെ വിമർശിച്ചായിരുന്നു എം.ടി രമേശിന്റെ വാക്കുകൾ.
സഹപ്രവർത്തകന്റെ ദാരുണമായ മരണത്തിലും അവർ ആഗ്രഹിക്കുന്നത് ബിജെപിയെയും ആർഎസ്എസിനെയും ഇല്ലാതാക്കാനാണ്. നാട്ടിൽ രാഷ്‌ട്രീയ കലാപം ഉണ്ടാക്കി അതിൽ നിന്ന് മുതലെടുക്കാനുളള കഴുകൻ മനസാണിതെന്ന് എം.ടി രമേശ് ചൂണ്ടിക്കാട്ടി. വ്യാജപ്രചാരണം നടത്തി നാട്ടിൽ സംഘർഷവും കൊലപാതവും ഉണ്ടാക്കാൻ നോക്കുകയാണ് സിപിഎം.
ഇന്നലെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരിടത്തും ആർഎസ്എസിന്റെ പേര് പരാമർശിക്കുന്നില്ല. ഈ സംഭവത്തിൽ ആർഎസ്എസിനെതിരെ തെളിവിന്റെ ചെറിയ കണിക പോലും ഇല്ല ഇക്കാര്യം മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടു. അതുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ പരാമർശിക്കാതിരുന്നത്. എന്നാൽ സിപിഎം നേതാക്കൾ എല്ലാവരും ആർഎസ്എസ് എന്ന് ആരോപിക്കുകയാണ്.
പോലീസിനെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളെയും എം.ടി രമേശ് കുറ്റപ്പെടുത്തി. പോലീസ് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുന്നത് സിപിഎം സെക്രട്ടറിയാണോയെന്ന് എം.ടി രമേശ് ചോദിച്ചു. അങ്ങനെ ആണെങ്കിൽ മുഖ്യമന്ത്രി പറയണം. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പോലീസിൽ വിശ്വാസമില്ലെന്നും ആഭ്യന്തര വകുപ്പിൽ വിശ്വാസമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. അങ്ങനെ വരുമ്പോൾ അത്് കൈയ്യാളുന്ന മുഖ്യമന്ത്രിയിലും വിശ്വാസമില്ലെന്നാണ് മനസിലാകുന്നതെന്നും എം.ടി രമേശ് പറഞ്ഞു.
തിരുവല്ല പെരിങ്ങരയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിനെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ കൊലപ്പെടുത്തിയെന്നാണ് പോലീസ് തുടക്കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ സിപിഎം രക്തസാക്ഷിയായി ഉയർത്തിക്കാട്ടുകയും ബിജെപി ആർഎസ്എസ് ്പ്രവർത്തകരാണ് പിന്നിലെന്ന് ചിത്രീകരിക്കുകയുമാണ്. സംഭവത്തിൽ പങ്കില്ലെന്ന് ബിജെപിയും ആർഎസ്എസ് പ്രാദേശിക കാര്യകർത്താക്കളും വ്യക്തമാക്കിയിരുന്നു.
Comments